ലക്നോ: വൃദ്ധനായ പിതാവിനെയും മനോദൗർലഭ്യമുള്ള മകളെയും പട്ടിണിക്കിട്ട് കൊന്ന് ദമ്പതികളായ വീട്ടുജോലിക്കാർ. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. ഓം പ്രകാശ് സിംഗ് റാത്തോഡ് (70) മകൾ രശ്മി (27) യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുജോലിക്കാരായ ദമ്പതികൾ സ്വത്ത് കൈക്കലാക്കാനാണ് വിരമിച്ച റെയിൽവേ ജീവനക്കാരനെയും അദ്ദേഹത്തിന്റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെയും വീട്ടിൽ അഞ്ചു വർഷത്തോളം തടങ്കലിൽ വച്ചു കൊലപ്പെടുത്തിയത്.
ഓം പ്രകാശിന്റെ മൃതദേഹം പട്ടിണിയും അവഗണനയും മൂലം എല്ലും തോലുമായ അവസ്ഥയിലായിരുന്നു. രശ്മിയെ നഗ്നയായും അസ്ഥികൂടത്തിന്റെ അവസ്ഥയിലുമാണ് ഇരുണ്ട മുറിയിൽ കണ്ടെത്തിയത്.
ഓം പ്രകാശ് 2015ൽ വിരമിച്ചു.
2016ൽ ഭാര്യയുടെ മരണ ശേഷം രശ്മിയുമായി വേറൊരു വീട്ടിലേക്കു താമസം മാറി. പാചകം ചെയ്യാൻ അറിയാത്തതിനാൽ, രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാം ദേവിയെയും ജോലിക്കാരായി നിയമിച്ചു. ക്രമേണ ഈ ദമ്പതികൾ വീട് കൈപ്പിടിയിലാക്കി. ഓം പ്രകാശിനും രശ്മിക്കും ശരിയായ ഭക്ഷണവും പരിചരണവും നിഷേധിച്ചു.
കുടുംബാംഗങ്ങൾ സന്ദർശിക്കാൻ വരുമ്പോഴെല്ലാം ഒാരോ കാരണങ്ങൾ പറഞ്ഞു ദമ്പതികൾ അവരെ തിരിച്ചയച്ചു. തിങ്കളാഴ്ചയോടെയാണ് തങ്ങളുടെ സഹോദരന്റെ മരണവാർത്ത കുടുംബത്തെ അറിയിച്ചതെന്ന് അമർ സിംഗ് പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഓം പ്രകാശിന്റെ മരണം സ്ഥിരീകരിച്ചു. പോലീസ് ജോലിക്കാരായ ദമ്പതികളെ ചോദ്യം ചെയ്തു വരികയാണ്.
