ചെങ്ങന്നൂർ: കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ നിർമാണ-കാർഷിക മേഖലകളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു. പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എസ്ഐആർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാനാണ് ഇത്തവണ തൊഴിലാളികൾ നേരത്തെ മടങ്ങിത്തുടങ്ങിയത്.
തെരഞ്ഞെടുപ്പും എസ്ഐആർ നടപടികളും
സാധാരണയായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് തൊഴിലാളികൾ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകാറുള്ളത്. എന്നാൽ, ഇത്തവണ വോട്ടർപട്ടികയിലെ വിവരങ്ങൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായുള്ള എസ്ഐആർ നടപടികൾക്ക് ഹാജരാകേണ്ടതുണ്ട്. വോട്ടവകാശം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് അസമിൽനിന്നും ബംഗാളിൽനിന്നുമുള്ള ഭൂരിഭാഗം തൊഴിലാളികളും പണി പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നത്.
പ്രതിസന്ധിയിലാകുന്ന പ്രധാന മേഖലകൾ
കേരളത്തിലെ അവിദഗ്ധ തൊഴിലാളി മേഖലയുടെ 80 ശതമാനത്തോളവും ഇതരസംസ്ഥാ ന തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. ഏകദേശം 25 ലക്ഷം മുതൽ 35 ലക്ഷം വരെ തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഇവരുടെ മടക്കം വിവിധ മേഖലകളെ ഗുരുതരമായി ബാധിക്കും:
നിർമാണമേഖല: കെട്ടിട നിർമാണ മേഖലയുടെ നട്ടെല്ലായ ബംഗാൾ സ്വദേശികളുടെ മടക്കം കരാറുകാരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റമദാൻ മാസത്തിന് മുൻപ് പണികൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പല പദ്ധതികളും നിലച്ച അവസ്ഥയിലാണ്. വൻതുക മുൻകൂർ വാങ്ങി നിർമാണം ആരംഭിച്ച കരാറുകാർ തൊഴിലാളികളുടെ കുറവ് മൂലം പണി തടസപ്പെടുമെന്ന ആശങ്കയിലാണ്.
ക്വാറിയും മൈനിംഗും: അസം സ്വദേശികളാണ് ഈ മേഖലയിൽ കൂടുതലായും ജോലി ചെയ്യുന്നത്. ഇവരുടെ മടക്കം ക്വാറികളുടെ പ്രവർത്തനത്തെ ബാധിക്കുന്നത് നിർമാണ സാമഗ്രികളുടെ വില വർധനവിനും ലഭ്യതക്കുറവിനും കാരണമായേക്കാം.
കാർഷിക-വിപണനമേഖല: പച്ചക്കറി-മാംസ മാർക്കറ്റുകൾ, ബാർബർ ഷോപ്പുകൾ, വൻകിട കൃഷിയിടങ്ങൾ എന്നിവിടങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങളെയും തൊഴിലാളികളുടെ കുറവ് സാരമായി ബാധിക്കുന്നുണ്ട്.വോട്ടവകാശവും പൗരത്വ സംബന്ധിയായ രേഖകളുടെ പുതുക്കലും പ്രധാനമായതിനാലാണ് തൊഴിലാളികൾ ഇത്ര വേഗം മടങ്ങുന്നത്. വരും ദിവസങ്ങളിൽ ഇത് കേരളത്തിലെ വിപണിയെ കൂടുതൽ നിശ്ചലമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക.
മിക്കവരും ഒന്നരമാസത്തിലധികം സമയം നാട്ടൽ ചെലഴിച്ച ശേഷമേ തിരിച്ചെത്തുകയുള്ളൂ. പ്രധാനപ്പെട്ട സീസണിൽ തന്നെ തൊഴിലാളികൾ പോകുന്നത് നിർമാണ കരാറുകൾ കൃത്യസമയത്ത് തീർക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു.
ക്രിസ്റ്റഫർ, (നിർമാണ കരാറുകാരൻ)
