പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ ഭര്‍തൃഗൃഹത്തില്‍നിന്നും ഒന്നരമാസം മുമ്പു കാണാതായ യുവതിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പയ്യന്നൂര്‍ സിഐ എം.പി. ആസാദ് രാഷ്ട്രദീപികയോട് പറഞ്ഞു. പയ്യന്നൂര്‍ അന്നൂരിലെ മുണ്ടയാട്ട് കുഞ്ഞിക്കൃഷ്ണന്റെ മകളും കുഞ്ഞിമംഗലം തെക്കുമ്പാട്ടെ സുരേഷ് ബാബുവിന്റെ ഭാര്യയുമായ വിദ്യ(32)യുടെ മൃതദേഹമാണ് കുഞ്ഞിമംഗലം തീരദേശ റോഡിലെ പുളിയക്കോട് ആംഗന്‍വാടിക്ക് പടിഞ്ഞാറുള്ള പുഴയിലെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്.
കഴിഞ്ഞമാസം മൂന്നിന് ഉച്ചകഴിഞ്ഞാണു യുവതിയെ കാണാതായത്. പരിയാരം മെഡിക്കല്‍ കോളജ് പോലീസ് സര്ജന് ഡോ. ഗോപാലകൃഷ്ണ പിള്ളയുമായി സിഐ എം.പി. ആസാദ് നടത്തിയ കൂടിക്കാഴ്ചയിലാണ് കൊലപാതകമല്ല ആത്മഹത്യയെന്ന് സ്ഥിരീകരിച്ചത്. കുഞ്ഞിമംഗലം റെയില്‍വേ സ്റ്റേഷനുസമീപമുള്ള ചങ്കൂരിച്ചാലില് വച്ച് യുവതിയെ കണ്ടവരുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ചങ്കൂരിച്ചാല്‍ റെയില്വേപാലത്തില്നിന്നു യുവതി ചാടി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ജീവനുതുല്യം സ്നേഹിക്കുന്ന മകളെയോ പണമോ മൊബൈല്‍ ഫോണോ സ്വര്‍ണാഭരണങ്ങളോ യുവതി കൂടെകൊണ്ടുപോവാത്തത് ആത്മഹത്യ ചെയ്യാനാണെന്നാണ് പോലീസ് നിഗമനം.
കൂടുതല്‍ ആഴവും ചുഴികളുമുള്ള പുഴയില്‍ ചാടിയ വിദ്യയുടെ മൃതദേഹം വേലിയേറ്റ സമയത്ത് പൊങ്ങുകയും ആള്‍പാര്‍പ്പില്ലാത്ത പുളിയക്കോട് കണ്ടല്‍കാടുകള്‍ക്കിടയില്‍ തങ്ങിയതിനാല്‍ ദുര്‍ഗന്ധം ഉണ്ടായില്ല. സംഭവത്തില്‍ യുവതിയെ കാണാതായ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ പീഡനത്തിനും പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലുള്ള മൃതദേഹം ഒരു തെങ്ങുകയറ്റക്കാരനാണ് ആദ്യം കണ്ടത്. തുടര്‍ന്നു നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അസ്ഥികള്‍ ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയിലായിരുന്നു. കാണാതായ ദിവസം വിദ്യ ധരിച്ചിരുന്ന കറുപ്പില്‍ പുള്ളികളോടു കൂടിയ ചൂരിദാറാണ് മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കളെ സഹായിച്ചത്.
നാലുവയസുകാരിയായ ഏകമകള്‍ തസ്മയയെ ആംഗന്‍വാടിയില്‍ നിന്നു കൂട്ടിക്കൊണ്ടുവരാനെന്നു പറഞ്ഞു വീട്ടില്‍നിന്നും പോയ വിദ്യയെ പിന്നീടു കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് പിതാവ് കുഞ്ഞിക്കൃഷ്ണന് നല്കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി ആംഗന്‍വാടിയില്‍ എത്തിയിരുന്നില്ലെന്ന് വ്യക്തമായി. യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചിട്ടും അന്വേഷണത്തിനുതകുന്ന വിവരങ്ങളൊന്നും കിട്ടിയില്ല. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു ലാന്‍ഡ് ഫോണിലേക്കു വന്ന മിസ്ഡ്കോള് കേന്ദ്രീകരിച്ചും അനേ്വഷണം നടത്തി.
ഇതിനിടെ, അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വിദ്യയുടെ പിതാവും സഹേദരനും പത്രസമ്മേളനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നു ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ക്കിടെയാണ് ദുരൂഹതകള്‍ ബാക്കിയാക്കി മൃതദേഹം കണ്ടെത്തിയത്. യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കിയിരുന്നു. തന്റെ മകള്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചാണ് ഭര്‍തൃവീട്ടില്‍ കഴിഞ്ഞിരുന്നതെന്ന് പിതാവ് പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മാതാവ്: ഗീത. സഹോദരങ്ങള്‍: അഭിലാഷ് (മുംബൈ), ദീപക്.