എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞതോടെ മരണം പതിയിരിക്കുന്ന സ്ഥലമായി എടത്വ വെട്ടുതോട് വളവ് മാറി. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരുന്ന യുവാവ് വ്യാഴാഴ്ച മരണപ്പെട്ടതോടെ ഈ ഭാഗത്ത് നാലോളം ജീവന് പൊലിഞ്ഞിട്ടുണ്ട്. ഇന്നലെയും മറ്റൊരു സ്കൂട്ടര്‍ അപകടം ഈ സ്ഥലത്തു നടന്നിരുന്നു. ചെറിയ പരിക്കുകളോടെ യാത്രക്കാരി അത്ഭുതമായി രക്ഷപ്പെട്ടു.
രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് മരണവും ചെറുതും വലുതുമായ നിരവധി അപകടങ്ങളുമാണ് ഇവിടെ നടന്നത്. എടത്വ കളങ്ങര കോട്ടവിരുത്തില്‍ റെജി കെ. ജേക്കബിന്റെ മകന് രഞ്ജു ജേക്കബ് മാത്യു (24) ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.മൂന്ന് മാസത്തിന് മുന്‍പ് എടത്വ ചങ്ങങ്കരി തുണ്ടിയില്‍ സജീവന്റെ മകന് രോഹിത് സജീവ് (19) ഇവിടെ മരണപ്പെട്ടിരുന്നു.
ഒന്നര വര്‍ഷം മുന്‍പ് നടന്ന മറ്റൊരപകടത്തില്‍ സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലിലിടിച്ച് സ്കൂട്ടര്‍ യാത്രികന് മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവാവും ഇവിടെ മരണപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ എടത്വ സ്വദേശിയുടെ പരിക്ക് ഇപ്പോഴും പൂര്‍ണമായി ഭേദമായിട്ടില്ല. വിദ്യാര്‍ഥികളും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
റോഡിന്റെ വളവില്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് അപകടക്കെണിയാകുന്നത്. മഴക്കാലത്ത് ഈ സ്ഥലം യാത്രക്കാരുടെ പേടിസ്വപ്നമാണ്. അമിത വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ടാണ് അപകടത്തില്‍പ്പെടുന്നത്.ദൂരെ നിന്നെത്തുന്ന വാഹനങ്ങള്‍ വളവിന്റെ അടുത്ത് എത്തുമ്പോള്‍ മാത്രമാണ് മറുഭാഗത്തുനിന്ന് വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയിൽപ്പെടുക. വളവും ഒപ്പം ചരിവും വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നതിന് കാരണമായിട്ടുണ്ട്.
കൂടാതെ ഫുട്പാത്തിലെ അനധികൃത കടകള്‍ കാഴ്ച മറയ്ക്കുന്നതായും പരാതിയുണ്ട്. രോഹിത് സജീവിന്റെ മരണത്തെത്തുടര്‍ന്ന് ട്രാഫിക് കോണ്‍ ഇവിടെ സ്ഥാപിച്ചെങ്കിലും ദിവസത്തിനുള്ളില്‍ കോണുകള്‍ തകര്‍ത്താണ് വാഹനങ്ങള്‍ അമിത വേഗത്തില്‍ പോകുന്നത്.സ്ഥലത്ത് ട്രാഫിക് സിഗ്നലും സിസിടിവിയും സ്ഥാപിച്ചാല്‍ മാത്രമേ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയൂ. അമിത വേഗതയില്‍ പോകുന്ന യാത്രക്കാരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കാനും ലൈസന്‍സ് കട്ട് ചെയ്യാനുമുള്ള നടപടി ട്രാഫിക് വകുപ്പ് സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.
തകഴി-നീരേറ്റുപുറം റൂട്ടിലെ പല സ്ഥലങ്ങളിലും സമാന അവസ്ഥയാണുള്ളത്. മരിയാപുരം, കോഴിമുക്ക്, വെള്ളക്കിണര്‍, തലവടി പഞ്ചായത്ത് ജംഗ്ഷന് എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിരവധി ജീവന് പൊലിയുകയും 50 ലേറെ അപകടങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ട്.അപകട സ്ഥലങ്ങളില്‍ അപായ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയോ ട്രാഫിക് നിയന്ത്രണം കര്‍ശനമാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
