കൊച്ചി : സ്വകാര്യബസുകളിലെ വേഗപൂട്ട് സംവിധാനം പ്രവര്‍ത്തനരഹിതമാക്കി അനിയന്ത്രിമായ വേഗതയില്‍ ബസോടിക്കുന്നുവെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇക്കാര്യത്തെകുറിച്ച് അന്വേഷിച്ച് എറണാകുളം ജില്ലാ പോലീസ് മേധാവിയും (സിറ്റി) ആര്‍ടിഒയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടത്.
ചെല്ലാനത്ത് ഇനോയ് ജൂഡ് (ഒമ്പത്) എന്ന വിദ്യാര്‍ഥിയെ ഇടിച്ച ബസിന്റെ വേഗപൂട്ട് സംവിധാനം അട്ടിമറിക്കപ്പെട്ടിരുന്നതായി പരാതിയില്‍ പറയുന്നു. വേഗപൂട്ട് ഇല്ലാത്തതിനാല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കേണ്ട ബസ് 100 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. നിയമലംഘനം കണ്ടിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതിയുണ്ട്.
ഇടക്കൊച്ചി സ്വദേശി ലോറന്‍സ് വര്‍ഗീസ്, എളമക്കര ജോസ് ഡൊമിനിക്ക് എന്നിവരും അമിതവേഗതയുടെ ഇരകളാണ്. സ്വകാര്യ ബസുകളുടെ വാഹന ടെസ്റ്റ് പൂര്‍ത്തിയാക്കിയാല്‍ വേഗപൂട്ടുകള്‍ നിര്ജീവമാക്കാറാണ് പതിവെന്ന് പൊതുപ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
