കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിനു കത്ത് നല്‍കിയെന്ന് യുഡിഎഫ് പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചു. ഈ കത്ത് രമേശ് ചെന്നിത്തല കോട്ടയത്ത് പുറത്തുവിട്ടു. ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തില്‍ ഓഫീസ് കത്ത് അയയ്ക്കില്ല.
ഞെട്ടിക്കുന്ന വിവരമാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണു നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാന്‍ സ്പാര്‍ക്കിന് കത്തയച്ചത്.എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു. കെ സ്മാര്‍ട്ട് വഴി എക്സല്‍ ഷീറ്റുകള്‍ ആക്കി നല്കാന് ആവശ്യപ്പെട്ടു. പിആര്‍ഡി സ്പെഷല്‍ സെക്രട്ടറിക്ക് വിവരങ്ങള്‍ കൈമാറാനായിരുന്നു നിര്‍ദേശം.
മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വ്യക്തി വിവരങ്ങള്‍ ശേഖരിച്ചു. ഏറ്റവും വലിയ ഡാറ്റ ചോര്‍ത്തലാണ് നടന്നത്. മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശിച്ച പ്രകാരമാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഡാറ്റ ചോര്‍ത്തല്‍. സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണിത്. ഫെബ്രുവരി മാസത്തിനു മുമ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്ന് അറിയിച്ചാണ് കത്ത് അയച്ചത്. ഉദ്യോഗസ്ഥരുടെ പേര്, ഫോണ്‍ നമ്പര്‍, ജോലി അടക്കമുള്ള എല്ലാ വ്യക്തി വിവരങ്ങള്‍ അടക്കം ചോദിച്ചു.
വ്യക്തിപരമായി വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് കത്തില്‍ പറയുന്നുണ്ട്. വിവരങ്ങള്‍ പിആര്‍ഡി ഡയറക്ടര്‍ക്ക് കഴിഞ്ഞ 12നു മുമ്പ് കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇത്തരത്തില്‍ കത്തയച്ചത്. മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഒഎസ്ഡി ഇങ്ങനെ ഒരു കത്ത് അയക്കുമോയെന്നും രേശ് ചെന്നിത്തല ചോദിച്ചു.
ഈ കത്ത് മറച്ചുവച്ച് ഇനി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തില്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശിക്കണം. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഇതിനെ ന്യായീകരിക്കുന്ന ചീഫ് സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കും ശിവശങ്കറിന്റെ പാതയിലൂടെ പോകേണ്ടിവരും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കേണ്ട സാഹചര്യമാണുള്ളത്. തെരഞ്ഞെടുപ്പിനു വേണ്ടി ഇത്രയും ഡാറ്റകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
