കാഞ്ഞിരപ്പള്ളി: ഒരു പ്രതിപക്ഷവും ചെയ്യാത്ത കാര്യങ്ങളാണ് കേരളത്തിലെ പ്രതിപക്ഷം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ പ്രതിപക്ഷം നിസഹായവസ്ഥയിലാണ്. സര്‍ക്കാരിനെതിരേ പറയാനും വിമര്‍ശിക്കാനും ഒന്നുമില്ലാത്തതിനാല്‍ നുണ പ്രചരിപ്പിക്കുകയാണ്.
ബാര്‍ ലൈസന്‍സില്‍ കോഴയെന്നു കെ.സി. വേണുഗോപാല്‍ പറയുന്നതു കോണ്‍ഗ്രസിന്റെ സംസ്കാരം. അവരുടെ സംസ്കാരം വച്ച് എല്‍ഡിഎഫിനെ വിലയിരുത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിനുവേണ്ടി പുറത്തുപോയ വര്‍ഗവഞ്ചകരെ ജനങ്ങള്‍ ഒറ്റപ്പെടുത്തും.
കിഫ് ബിയിലൂടെ കേരളത്തില്‍ വികസന വിസ്മയം ഉണ്ടാക്കി. കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. കേരളത്തെ അഴിമതി രഹിത സംസ്ഥാനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ പീഡന ബലാത്സംഗ കേസുകളില്‍ പ്രതിയായ തന്റെ അനുയായിയെ സംരക്ഷിക്കുന്നയാളാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം തങ്ങളെ ഉപദേശിക്കുന്നതുകേട്ട് ജനങ്ങള്‍ ഊറി ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
