തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിബന്ധന തന്നെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്.
നാല് ദിവസത്തെ അനിശ്ചിതത്വത്തിനു കാരണം ഇതാണ്. ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കാനും അംഗീകരിക്കാനും തനിക്കു കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൂര്‍ണ മനസോടെയല്ല നേതൃത്വത്തിന്റെ തീരുമാനം ഉള്‍ക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ ഒരുപാടു ത്യാഗം സഹിച്ച താന്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചു.
പാര്‍ട്ടി വിടുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കില്ല. യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. താന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തിരികെയെത്തുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ സാധിക്കില്ല. കണ്ണൂരില്‍ സിപിഎമ്മിനെ തകര്‍ത്ത് കോണ്‍ഗ്രസ് മികച്ച വിജയം നേടും.
സിപിഎമ്മിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് പല സ്ഥലങ്ങളിലും ആദര്‍ശ ധീരരായ നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് കെ.സുധാകരന് മനസുതുറന്ന് അഭിപ്രായം വ്യക്തമാക്കിയത്.
