മദ്യം നല്കാത്തതിനെതുടർന്നുള്ള അക്രമാസക്തമായ നാടകീയ രംഗങ്ങൾ വലിയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയയിൽ വഴിവച്ചിരിക്കുന്നത്. നാഗ്പൂരിലെ ഒരു ബാറിൽ അർദ്ധരാത്രിയുണ്ടായ പ്രശ്നം വലിയ സംഘർഷമായി മാറി. മദ്യം നൽകാത്തതിനെത്തുടർന്ന് ഒരു കൂട്ടം യുവാക്കൾ ബാർ മാനേജരെ ക്രൂരമായി മർദ്ദിക്കുകയും ബാർ അടിച്ചുതകർക്കുകയും ചെയ്തു.
എസ്കെ ബാറിൽ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പ്രകോപിതരായ യുവാക്കൾ ബാറിനുള്ളിലേക്ക് അതിക്രമിച്ചു കയറി മാനേജരെ ആക്രമിക്കുകയും 15ലധികം മദ്യം കുപ്പികൾ അടിച്ചുതകർക്കുകയും ചെയ്തു.
സിസിടിവിയിൽ പതിഞ്ഞ അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദങ്ങൾക്ക് കാരണമായി. ബാർ മാനേജർക്ക് നേരെ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതും അത് തട്ടി അദ്ദേഹത്തിന് പരിക്കേൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബാർ പൂർണമായും തകർത്ത ശേഷമാണ് സംഘം അവിടെനിന്നും മടങ്ങുന്നത്.
സംഭവം നഗരത്തിലെ ക്രമസമാധാന നിലയെക്കുറിച്ചും വർദ്ധിച്ചുവരുന്ന ഗുണ്ടായിസത്തെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. എന്നാൽ, ഈ സംഭവത്തിൽ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകളില്ല.
