പരവൂർ: ട്രെയിനുകളുടെ തുടക്കത്തിലോ ഒടുവിലോ ആയി എസ്എൽആർ എന്ന് അടയാളപ്പെടുത്തിയ കോച്ചുകൾ നാം സ്ഥിരമായി കാണാറുണ്ട്. കേവലം ഒരു ലഗേജ് വാൻ എന്നതിലുപരി ട്രെയിന്റെ സുഗമമായ പ്രവർത്തനത്തിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണീ കോച്ച്. ‘സീറ്റിംഗ്-കം-ലഗേജ് റേക്ക്’ എന്നാണ് ഇതിന്റെ പൂർണരൂപം.
പ്രധാനമായും രണ്ട് ഭാഗങ്ങളായി വിഭജിച്ചാണ് ഈ കോച്ച് നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗം യാത്രക്കാരുടെ ലഗേജുകളും പാഴ്സലുകളും സുരക്ഷിതമായി കൊണ്ടുപോകാൻ ഉപയോഗിക്കുന്നു. പത്രങ്ങൾ, തപാൽ ഉരുപ്പടികൾ എന്നിവയും ഇതിലൂടെയാണ് കൊണ്ടുപോകുന്നത്. കോച്ചിലെ മറ്റൊരു പ്രധാന ഭാഗം ട്രെയിൻ ഗാർഡിനായി നീക്കിവച്ചിട്ടുള്ള കാബിനാണ്. ഇവിടെയിരുന്നാണ് ഗാർഡ് സിഗ്നലുകൾ നിരീക്ഷിക്കുന്നതും സ്റ്റേഷൻ മാസ്റ്ററുമായി ആശയവിനിമയം നടത്തുന്നതും ട്രെയിന്റെ സുരക്ഷ ഉറപ്പാക്കുന്നതും.
യാത്രക്കാർക്കായി നീക്കിവച്ചിട്ടുള്ള ചെറിയ ഭാഗം പലപ്പോഴും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കുമായാണ് മാറ്റിവച്ചിട്ടുള്ളത്. ട്രെയിന്റെ അറ്റത്തായതിനാൽ ഇവർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും സാധിക്കും.
എന്നാൽ പല യാത്രക്കാർക്കും ഈ സൗകര്യത്തെക്കുറിച്ച് അറിവില്ല എന്നതാണു വാസ്തവം. നിശ്ചിത പരിധിയിൽ കൂടുതലുള്ള ലഗേജുകൾ നിശ്ചിത ഫീസ് നൽകി ഈ കോച്ചിൽ ബുക്ക് ചെയ്ത് കൊണ്ടുപോകാനും സാധിക്കും.
ആധുനികവത്കരണത്തിന്റെ ഭാഗമായി പുതിയ ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ വന്നതോടെ എസ്എൽആർ കോച്ചുകൾക്ക് പകരം എൽഎസ്എൽആർഡി കോച്ചുകളാണ് ഉപയോഗിക്കുന്നത്.
ഭിന്നശേഷിക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയ ‘ലഗേജ്-കം-സെക്കൻഡ് ക്ലാസ് ലഗേജ്-കം-ഡിസേബിൾഡ് ഫ്രണ്ട്ലി കമ്പാർട്ട്മെന്റ്’ ആണിത്. മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും കൂടുതൽ വിശാലമായ വാതിലുകളും റാമ്പുകളും ഇതിന്റെ പ്രത്യേകതയാണ്.
