ഉപ്പുതറ: സർക്കാർ മുന്നറിയിപ്പ് ലംഘിച്ച് തോട്ടം മേഖലയിൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നു. ഏലപ്പാറ ടൈഫോയ്ഡ് തോട്ടത്തിലാണ് കടുത്ത ചൂടിലും നിയന്ത്രണമുള്ള സമയത്തും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. പ്രദേശത്തെ തൊഴിലാളികളെക്കൊണ്ടും ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടും ജോലി ചെയ്യിക്കുന്നുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കേരളം വെന്തുരുകുകയാണ്. സൂര്യാഘാതം നിരവധി സ്ഥലങ്ങളിലുണ്ടായി. സർക്കാർ തൊഴിൽ സമയം പുനഃക്രമീകരിച്ചു; സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ള 11 മുതൽ മൂന്നുവരെ തൊഴിലെടുക്കേണ്ടെന്നാണ് കളക്ടർ ഉത്തരവിറക്കിയത്.എന്നാൽ ഈ ഉത്തരവിന് പുല്ലുവിലയാണ് ടൈഫോയ്ഡ് തോട്ടമുടമ സ്വീകരിച്ചിരിക്കുന്നത്.
രാവിലെ 6 മുതൽ 11വരെയും ഉച്ചകഴിഞ്ഞ് മൂന്നു കഴിഞ്ഞും തൊഴിലാളികളെ ജോലി ചെയ്യിക്കാവൂ എന്നാണ് നിയമം. ഏലപ്പാറ ടൈഫോയ്ഡ് തോട്ടത്തിൽ സാധാരണ സമയത്ത് തന്നെയാണ് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. തൊഴിലാളികൾക്ക് സൂര്യാഘാതം ഉണ്ടാകാൻ ഇടയുള്ള സമയത്തും ജോലി ചെയ്യിക്കുന്നത് യാതൊരു മാനുഷിക പരിഗണനയും നൽകാതെയാണ്.
യൂണിയനുകൾ സമയം ക്രമീകരിച്ച് പണിയെടുപ്പിക്കണമെന്ന് കത്ത് നൽകിയെങ്കിലും ഇതെല്ലാം ലംഘിച്ചാണ് ഇവിടെ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത്. തൊഴിൽ വകുപ്പും കളക്ടറും പ്രശ്നത്തിൽ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
