കായംകുളം: എവിടെനിന്ന് മത്സരിച്ചാലും തോൽക്കുന്ന ആൾ എന്ന പരിഹാസം നേരിട്ട് ഒടുവിൽ ആ ദുഃഖം വിതുമ്പലോടെ പങ്കുവച്ച എം. ലിജുവിന് ഇനി സന്തോഷിക്കാം.കായംകുളത്ത് ഇത്തവണ വീണ്ടും മത്സരിച്ചപ്പോഴാണ് പ്രചാരണയോഗത്തിൽ വിതുമ്പലോടെ ലിജു തന്റെ ആത്മനൊമ്പരം പങ്കുവച്ചത്. ഇത് സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഏറ്റെടുക്കയും വർത്തയാകുകയും ചെയ്തപ്പോൾ ഇത്തവണ തോൽക്കേണ്ടിവരില്ലന്ന് പ്രവർത്തകർ ഉറപ്പു നൽകി.
ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കൊടുവിൽ എം. ലിജു മികച്ച വിജയത്തോടെയാണ് കായംകുളം മണ്ഡലം യുഡി എഫിനായി തൂക്കിയത്. 2011ൽ അമ്പലപ്പുഴയിൽ എം. ലിജു കന്നിയങ്കത്തിൽ സിപിഎമ്മിലെ ജി. സുധകാരനോട് തോറ്റു. 2016 ൽ കായംകുളത്ത് സിപിഎമ്മിലെ പ്രതിഭയോടും മൂന്നാമത് 2021ൽ അമ്പലപ്പുഴയിൽ എൽഡിഎഫിലെ എച്ച്. സലാമിനോടും തോറ്റു.
മൂന്നു തോൽവികൾക്കുശേഷം ഇത്തവണ വീണ്ടും അമ്പലപ്പുഴയിൽ മത്സരിക്കാൻ ഒരുങ്ങുമ്പോഴാണ് ജി. സുധാകരൻ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയിൽ അമ്പലപ്പുഴയിൽ സ്ഥാനാർഥിയാവുന്നത്.ഇതേത്തുടർന്നാണ് എം. ലിജുവിനെ കായംകുളം മണ്ഡലത്തിൽ വീണ്ടും അങ്കത്തിനിറക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
പ്രഖ്യാപനം വരും മുമ്പുതന്നെ ലിജുവിനുവേണ്ടി കായംകുളത്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം തുടങ്ങിയിരുന്നു.
കായംകുളത്ത് ലിജു വീണ്ടും മത്സരത്തിന് എത്തിയതോടെ പഴയ എതിരാളികൾ വീണ്ടും അങ്കത്തിന് ഇറങ്ങുന്ന പ്രത്യേകതയും കൈവന്നു. ഒടുവിൽ ഫലം വന്നപ്പോൾ തോൽവികൾ എല്ലാം പഴങ്കഥകളാക്കി ലിജു അട്ടിമറി വിജയം നേടുകയായിരുന്നു.
