മറയൂർ: സംഘർഷസാധ്യത ഒഴിവാക്കാനായി പോലീസിന്റെ കനത്ത സുരക്ഷയോടെ മറയൂരിൽ ഇൻഡേൻ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നടത്തി. മൂന്നാർ കേന്ദ്രമായ കമ്പനിയാണ് പോലീസ് സ്റ്റേഷൻ വളപ്പിലെത്തിച്ച് ഗ്യാസ് വിതരണം ചെയ്തത്.മറയൂരിലെ ഉപഭോക്താക്കൾക്ക് ഏറെക്കാലമായി ഗ്യാസ് ലഭ്യതയിൽ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നേതൃത്വത്തിൽ ഈ പ്രത്യേക വിതരണം നടന്നത്.
അമിത നിരക്ക് ഈടാക്കുന്നതായുള്ള പരാതികളും നിലനിന്നിരുന്നു. മൂന്നു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മറയൂരിൽ ഗ്യാസ് വിതരണം സംഘടിപ്പിക്കുന്നത്.കഴിഞ്ഞ തവണ ബാബുനഗറിൽ സംഘർഷ സാധ്യതയുണ്ടായിരുന്നതിനാൽ ഗ്യാസ് ലഭിക്കാത്തവരുടെ ബുക്കിംഗുകൾ പോലീസ് ശേഖരിച്ച് കമ്പനിയെ ഏൽപ്പിച്ചിരുന്നു.
ഇത്തവണ സുരക്ഷിതമായി വിതരണം നടത്തുന്നതിനായി ഗ്യാസ്ലോറി നേരിട്ടു പോലീസ് സ്റ്റേഷൻ വളപ്പിലെത്തിച്ചു. ഇതോടെ 300 ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തു.എന്നാൽ, ഇത്തവണയും നിരവധി ഉപഭോക്താക്കൾക്ക് ഗ്യാസ് ലഭിക്കാതെ നിരാശരായി മടങ്ങേണ്ടിവന്നു. ഒരു സിലിണ്ടറിന് 1030 രൂപ നിരക്കിലാണ് വിതരണം നടത്തിയത്. മറയൂർ പോലീസ് സ്റ്റേഷൻ മെസിന് രണ്ടു മാസത്തിനു ശേഷം ഗ്യാസ് ലഭിച്ചതും ശ്രദ്ധേയമായി.
വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയതോടെ റോഡ് ബ്ലോക്ക് ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥർ ക്രമസമാധാന പരിപാലനത്തിനിറങ്ങി. വിതരണത്തിനിടെ ഒരാളുടെ ഗ്യാസ് സിലിണ്ടർ ആരോ മോഷ്ടിച്ചതായും പരാതിയുണ്ടായി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
