ലണ്ടൻ പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ചെറുപ്പക്കാരായ സംരംഭകരും പ്രൊഫഷണലുകളും മത്സരിക്കുന്ന ഇക്കാലത്ത്, അവിടെനിന്ന് തിരികെ ഇന്ത്യയിലെത്തി വിജയഗാഥ രചിക്കുകയാണ് 24കാരനായ ഗൗതം ചദ്ദ.
തന്റെ ക്രോസ്-ബോർഡർ ഇ-കോമേഴ്സ് സ്റ്റാർട്ടപ്പായ ‘ബാബാക്ലിക്ക്’ കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുന്നതിനായാണ് അദ്ദേഹം ഒരു വർഷം മുമ്പ് ലണ്ടനിൽ നിന്നും ഹരിയാനയിലെ ഗുഡ്ഗാവിലേക്ക് പ്രവർത്തനം മാറ്റിയത്.
ഈ നിർണായക തീരുമാനത്തിന്റെ ഒന്നാം വാർഷികത്തിൽ, എന്തുകൊണ്ട് യുകെ വിട്ട് ഇന്ത്യ തെരഞ്ഞെടുത്തു എന്നതിന്റെ കാരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഈ യുവ സംരംഭകൻ. സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഈ നീക്കത്തെ അന്ന് അത്ഭുതത്തോടെയാണ് നോക്കിക്കണ്ടതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.
ലോകോത്തര തലത്തിലുള്ളതും ഒരു തലമുറയെ തന്നെ സ്വാധീനിക്കുന്നതുമായ വലിയൊരു ടെക് അല്ലെങ്കിൽ ഇ-കോമേഴ്സ് ബിസിനസ് പടുത്തുയർത്താൻ ഇനി ലണ്ടനിലോ സാൻ ഫ്രാൻസിസ്കോയിലോ ന്യൂയോർക്കിലോ ജീവിക്കേണ്ടതില്ലെന്ന് ഗൗതം സമർഥിക്കുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ മികച്ച എഞ്ചിനീയറിംഗ് പ്രൊഫഷണലുകളെയും സോഫ്റ്റ്വെയർ ഡെവലപ്പർമാരെയും കണ്ടെത്താൻ സിലിക്കൺ വാലി പോലുള്ള സ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതി പൂർണമായും മാറി.
വളരെ വികസിതമായ ഫ്രോണ്ടിയർ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്നവരൊഴികെ, ഏതൊരു സാധാരണ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിസിനസ് ചെയ്യുന്നവർക്കും വിജയകരമായ കമ്പനി കെട്ടിപ്പടുക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും അന്തരീക്ഷവും ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വൈറലായതോടെ വൻ പിന്തുണയാണ് ഗൗതമിന് നെറ്റിസൺസിൽ നിന്നും ലഭിക്കുന്നത്. ഇറ്റലിയിലെ മിലാനിൽ നിന്ന് തിരികെ ഇന്ത്യയിലെത്തി ഫാഷൻ ബിസിനസ്സ് ആരംഭിച്ച പ്രൊഫഷണലുകൾ ഉൾപ്പെടെ നിരവധി പേർ തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെക്കുകയും ഗൗതമിന്റെ തീരുമാനത്തെ പ്രശംസിക്കുകയും ചെയ്തു.
വിദേശത്തുപോയി അനുഭവം സമ്പാദിച്ച ശേഷം സ്വന്തം രാജ്യത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിപ്ലവം സൃഷ്ടിക്കുന്ന ഗൗതമിന്റെ ഈ മുന്നേറ്റം, ആഗോള ബിസിനസുകൾ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയിലെ നിരവധി യുവ സംരംഭകർക്ക് വലിയൊരു പ്രചോദനമാണ്.
