ചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ നടപ്പാക്കുമ്പോൾ ഏറ്റവുമധികം ഗുണഭോക്താക്കളാകുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവരാണ്.സംസ്ഥാനത്ത് 31 25 ബസുകളിലാണ് സൗജന്യയാത അനുവദിച്ചിട്ടുള്ളത്.
ഇതിൽ 1102 ബസുകളും തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. സൗജന്യയാത്രയുടെ ഗുണഭോക്താക്കളിൽ മൂന്നിൽ ഒന്നോളം ഈ രണ്ട് തെക്കൻ ജില്ലകളിലുള്ളവരായിരിക്കും. മറ്റ് 12 ജില്ലകൾക്കുമായുള്ളത് 2023 ബസുകളാണ് എന്ന് കെഎസ്ആർടി സി വ്യക്തമാക്കുന്നു.
(ഓരോ ജില്ലയിലും സൗജന്യ യാത്രയ്ക്കുള്ള ബസുകളുടെ പട്ടിക ചുവടെ)
തിരുവനന്തപുരം ജില്ലയിലാണ് സൗജന്യയാത്രയ്ക്ക് ഏറ്റവും കൂടുതൽ ബസുകൾ .687. രണ്ടാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. 415 ബസുകളാണ് ഈ ജില്ലയിൽ. 325 ബസുകളുമായി എറണാകുളം ജില്ലയിലാണ് മൂന്നാം സ്ഥാനത്ത്. സൗജന്യ യാത്രയ്ക്ക് ഏറ്റവും കുറച്ച് ബസുകളുള്ളത് മലപ്പുറം ജില്ലയിലാണ്.
98 ബസുകൾ മാത്രം. പാലക്കാട് ജില്ലയാണ് കുറവ് ബസുകളിൽ രണ്ടാം സ്ഥാനത്ത് 122. മൂന്നാം സ്ഥാനം ഇടുക്കിയാണ് 125. വടക്കൻ ജില്ലകളിലേക്ക് പോകുമ്പോൾ ആ ജില്ലകളിലെ ഓർഡിനറി ബസുകളുടെ കുറവാണ് ഇത് വ്യക്തമാകുന്നത്.
ബസിൽ കയറുന്ന സ്ത്രീകളും ട്രാൻസ് ജെൻസറുകളും കണ്ടക്ടറിൽ നിന്നും ഇലക്ട്രോണിക്സ് ടിക്കറ്റ് മിഷ്യനിൽനിന്നു സൗജന്യ ടിക്കറ്റ് വാങ്ങണം. പൂജ്യം രൂപ മൂല്യമുള്ള പ്രിയദർശിനി ടിക്കറ്റായിരിക്കും കണ്ടക്ടർ നല്കുന്നത്.
ഈ ടിക്കറ്റ് സംവിധാനത്തിലൂടെ ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ കണക്കെടുപ്പു നടത്തുകയുമാണ് കെ എസ് ആർ ടി സി യുടെ ലക്ഷ്യം.
സൗജന്യ യാത്രയുടെ ചിലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെങ്കിലും അധിക സാമ്പത്തിക ബാധ്യത പരമാവധി കുറയ്ക്കാനായി , ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്ന പദ്ധതികളും കെ എസ് ആർ ടി സി ആസൂത്രണം ചെയ്യും.
- പ്രദീപ് ചാത്തന്നൂർ
