ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന ബസവനഗൗഡ പാട്ടീൽ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ശ്വേത, ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരൻ വിജയ് എന്നിവരാണ് പിടിയിലായത്. ജൂൺ ഏഴിന് പകുതി കത്തിയ നിലയിൽ ശിവപുര താന്പ്രഹള്ളി എൽഎൽസി കനാലിന് സമീപം മൃതദേഹം കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഒരു വർഷമായി ബസവനഗൗഡ പാട്ടീൽ നിരന്തരം ശ്വേതയെ ശല്യപ്പെടുത്തിയിരുന്നു. ഇയാൾ ശ്വേതയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന ഫോൺ കോൾ റെക്കോർഡുകളും പോലീസിന് ലഭിച്ചു.
യുവാവിന്റെ നിരന്തര ശല്യത്തെ തുടർന്നാണ് ജൂൺ ആറിന് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തി ദൊഡ്ഡ ബസവന ഗൗഡയും സഹോദരൻ മുരളിയും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
