ഈരാറ്റുപേട്ട: റോബിൻ ബസുടമയ്ക്കെതിരേ വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പെർമിറ്റ് നൽകാൻ കോടതി ഉത്തരവിട്ട ബസിനു പെർമിറ്റ് നൽകാതെ രാത്രി റോഡിൽ തടയുകയായിരുന്നുവെന്നു ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി – പാലാ റൂട്ടിൽ ഓടുന്ന റോബിൻ ബസ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിലാണ് എംവിഡി തടഞ്ഞത്. പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബസ് തടഞ്ഞത്. പെർമിറ്റ് അനുവദിക്കാനുള്ള കോടതി ഉത്തരവ് കാണിച്ചെങ്കിലും ഇത് പെർമിറ്റല്ലെന്ന നിലപാടിലായിരുന്നു എംവിഡി ഉദ്യോഗസ്ഥർ.
പെർമിറ്റിന് കോടതിയുത്തരവ് സഹിതം അപേക്ഷിച്ചിട്ടുണ്ടെന്നും അത് അനുവദിച്ചുതരാത്തത് എംവിഡി ഉദ്യോസ്ഥരുടെ വീഴ്ചയാണെന്നും ബസുടമ ഗിരീഷ് ആരോപിച്ചു. കസ്റ്റഡിയിലെടുത്ത വാഹനം മാറ്റി പാർക്ക് ചെയ്യാൻ ഡ്രൈവറോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും പാർക്ക് ചെയ്യേണ്ട ഉത്തരവാദിത്വം തന്റെ ഡ്രൈവർക്ക് ഇല്ലെന്നും എംവിഡി തന്നെ ബസ് പാർക്ക് ചെയ്യണമെന്നും റോബിൻ ഗിരീഷ് ആവശ്യപ്പെട്ടു.
കസ്റ്റഡിയിലെടുത്ത വാഹനം ഓടിക്കാൻ ബസ് തടഞ്ഞ ഒരു എംവിഡി ഉദ്യോഗസ്ഥനും അറിയില്ലായിരുന്നു. ബസ് ഓടിക്കാൻ അറിയില്ലെന്ന് എംവിഡി ഉദ്യോഗസ്ഥൻ പറഞ്ഞതോടെ നാട്ടുകാർ ഉദ്യോഗസ്ഥരെ കൂകിവിളിച്ചു.
