തൃശൂർ: പകർച്ചവ്യാധികളിൽ വലഞ്ഞ് കേരളം. ആരോഗ്യവകുപ്പിന്റെ കണക്കുകൾപ്രകാരം ഓഗസ്റ്റില് 12ാം തീയതി വരെ 1,18,612 പേരാണു സംസ്ഥാനത്ത് പനി ബാധിതരായത്. ഇതിൽ ബുധനാഴ്ച മാത്രം പനി ബാധിച്ചവരുടെ എണ്ണം 9,525 ആയി.ഈ വർഷം സംസ്ഥാനത്ത് ആശങ്ക വിതച്ച് 16,45,058 പനിക്കേസുകളാണു റിപ്പോർട്ട് ചെയ്തത്. പനി ബാധിച്ചു മാത്രം എട്ടുപേർ മരിച്ചു.
ഈ മാസം പനിബാധിതരായി രണ്ടുപേരാണു മരണപ്പെട്ടത്. ഡെങ്കിപ്പനിയും അനിയന്ത്രിതമായ സ്ഥിതിയിലാണ്. ഈ വർഷം 8629 പേർ ചികിത്സതേടി. ഈ മാസം 973 കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഈ വർഷം 123 പേർക്കു ചിക്കുൻഗനിയ പിടിപെട്ടു. ഈ മാസംമാത്രം 24 പേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. 1538 പേർ ഈ വർഷം എലിപ്പനിബാധിതരായി. ഈ മാസം മാത്രം 159 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
4949 പേർക്ക് ഹെപ്പറ്റൈറ്റിസ് എ കണ്ടെത്തിയതിൽ ഈ മാസത്തെ കണക്ക് 298. ഈ വർഷം ഇതുവരെ 427 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു. 7042 ഇൻഫ്ളുവൻസ കേസുകളും സ്ഥിരീകരിച്ചു. ഇതിൽ 84 പേർ മരിച്ചു. ഈ മാസം മാത്രം 1098 പേരാണു രോഗബാധിതരായത്.
കൂടാതെ സിക്ക വൈറസ്, മസ്തിഷ്കജ്വരം, ഹെപ്പറ്റൈറ്റിസ് ഇ, മലേറിയ, മങ്കിപോക്സ്, ചിക്കൻപോക്സ്, സ്ക്രബ് തൈപസ്, ഡിഫ്തീരിയ, നിപ, മംപ്സ്, ഷിഗെല്ല, വെസ്റ്റ് നൈൽ, അമീബിക് മസ്തിഷ്കജ്വരം തുടങ്ങിയ പകർച്ചവ്യാധികളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ എലിപ്പനി ബാധിച്ച് 73 പേരും ഡെങ്കിപ്പനി ബാധിച്ച് 33 പേരും ഷിഗെല്ല ബാധിച്ച് എട്ടുപേരും ചിക്കുൻഗുനിയ ബാധിച്ച് ഒരാളും മരിച്ചു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അമീബിക് മസ്തിഷ്കജ്വരം പിടിപെടുന്നവരുടെ കണക്കുകളും ഉയരുകയാണ്. ഈ വർഷം 43 പേരും ഈ മാസം ഒരാളും മരണപ്പെട്ടു.വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ഓഗസ്റ്റ് വരെ 349 പേരാണു മരണപ്പെട്ടത്. വിവിധ പകർച്ചവ്യാധികൾ സംശയിച്ച് ചികിത്സയിൽ തുടരുന്നവരും നിരവധിയാണ്.
സംസ്ഥാനമൊട്ടാകെ മഴ നാശം വിതച്ചതോടെ ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികൾ കുത്തനെ ഉയരുമെന്ന ആശങ്കയുമുണ്ട്. മലിനമായ കുടിവെള്ളം, ശുചിത്വമില്ലാത്ത ഭക്ഷണം, കൊതുകുകൾ പെരുകുന്നത്, മാലിന്യകൂന്പാരങ്ങളും വെള്ളക്കെട്ടുകളും, വ്യക്തിശുചിത്വം പാലിക്കാതിരിക്കൽ, തിരക്കേറിയ ജീവിതസാഹചര്യം, മൃഗങ്ങളുമായുള്ള സന്പർക്കം തുടങ്ങിയവയാണ് സംസ്ഥാനത്തു പകർച്ചവ്യാധികൾ നിയന്ത്രണാതീതമാക്കുന്നത്. രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാത്തതു മരണനിരക്ക് വർധിപ്പിക്കുന്നു.
ആശങ്കയുയർത്തി എച്ച്1 എൻ1
ഈ മാസം ഇതുവരെ എച്ച്1 എൻ1 രോഗം ബാധിച്ച് പന്ത്രണ്ടു മരണങ്ങളാണു റിപ്പോർട്ട് ചെയ്തത്. തൃശൂരിൽ അഞ്ചും പാലക്കാട്, കാസർഗോഡ് ജില്ലകളിൽ രണ്ടുവീതവും കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒരാൾ വീതവുമാണു മരിച്ചത്. ജൂലൈ 28നു മലപ്പുറത്തും 29നു കൊല്ലത്തും രോഗം ബാധിച്ച് ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സ്വന്തം ലേഖിക
