തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യാപ്രേരണ കുറ്റവും ഗാര്‍ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ്. അതുലിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരതിയുടെ ദേഹത്ത് മർദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
വര്‍ക്കല സ്വദേശിനി ആരതിയെ കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ഒന്നരവര്‍ഷം മുമ്പായിരുന്നു ആരതിയുടേയും അതുലിന്റെയും വിവാഹം. അന്‍പത് പവന് സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടങ്ങളിലായി ഇത് പണയം വയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു.
ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു.
വെള്ളിയാഴ്ച രാത്രി അതുലും ആരതിയും തമ്മിൽ വഴക്കുണ്ടായിരുന്നു. പിന്നാലെ അതുല്‍ വീട്ടില്‍ നിന്നും ഇറങ്ങിയതോടെ അതുല്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056
