സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന വൃദ്ധനായ വയലിൻ കലാകാരനെ ഒടുവിൽ വ്യവസായി ആനന്ദ് മഹിന്ദ്ര കണ്ടെത്തി. കൊൽക്കത്ത സ്വദേശിയായ ഭഗവാൻ മല്ലിക്കിനെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നതായി ഏതാനും ദിവസങ്ങൾക്ക് മുൻപ് മഹിന്ദ്ര വ്യക്തിമാക്കിയിരുന്നു. ഇപ്പോഴിതാ, തന്റെ കൊൽക്കത്ത ഓഫീസിലെ ജീവനക്കാരുടെ സഹായത്തോടെ അദ്ദേഹത്തെ കണ്ടെത്തുകയും തന്റെ ചെറിയൊരു ധനസഹായം കൈമാറുകയും ചെയ്ത വിവരം ആനന്ദ് മഹിന്ദ്ര തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്.
തങ്ങളെ തേടിയെത്തിയ മഹിന്ദ്രയുടെ ജീവനക്കാർക്ക് ‘സാരേ ജഹാൻ സേ അച്ഛാ’ എന്ന ഗാനം വയലിനിൽ വായിച്ചാണ് ഭഗവാൻ മല്ലിക്ക് നന്ദി അറിയിച്ചത്. “അഭിമാനത്തിന്റെയും അന്തസ്സിന്റെയും പ്രതീകം” എന്നാണ് ആനന്ദ് മഹിന്ദ്ര അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
കലാകാരന്മാർക്ക് മറ്റെന്തിനേക്കാളും പ്രധാനം അവരെ കേൾക്കാൻ തയ്യാറാകുന്ന ഒരു ആസ്വാദകവൃന്ദമാണെന്നും, അതിനാൽ കൊൽക്കത്തയിലുള്ള മറ്റുള്ളവരും അദ്ദേഹത്തെ സന്ദർശിക്കണമെന്നും അദ്ദേഹത്തിന്റെ സംഗീതം ആസ്വദിക്കണമെന്നും മഹിന്ദ്ര അഭ്യർഥിച്ചു.
“ഭഗവാൻ മല്ലിക്കിനെയും അദ്ദേഹത്തിന്റെയും ഭാര്യയെയും കണ്ടെത്തി എന്റെ ചെറിയൊരു സംഭാവന അവർക്ക് കൈമാറിയ കൊൽക്കത്ത ഓഫീസിലെ സൗമ്യദീപിനോടും സഹപ്രവർത്തകനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം എങ്ങനെയാണ് നന്ദി പറഞ്ഞതെന്ന് അറിയാമോ? ‘സാരേ ജഹാൻ സേ അച്ഛാ’ വായിച്ചുകൊണ്ട്. അഭിമാനവും അന്തസ്സും ഒത്തുചേർന്ന വ്യക്തിത്വം!” ആനന്ദ് മഹിന്ദ്ര എക്സിൽ കുറിച്ചു.
‘വെർട്ടിഗോ വാരിയർ’ എന്ന എക്സ് ഹാൻഡിലിൽ വന്ന ഒരു വീഡിയോയിലൂടെയാണ് 80 വയസ്സുകാരനായ ഭഗവാൻ മല്ലിക്കിന്റെ കഥ ലോകമറിയുന്നത്. കാഴ്ചശക്തി കുറവായിട്ടും, തന്റെ ഭാര്യയെ സംരക്ഷിക്കുന്നതിനായി കൊൽക്കത്തയിലെ തെരുവോരത്തിരുന്ന് 40 വർഷം പഴക്കമുള്ള തന്റെ തകർന്ന വയലിൻ വായിക്കുകയാണ് ഇദ്ദേഹം. കടുത്ത ദാരിദ്ര്യത്തിലും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ആത്മാഭിമാനവും ആരെയും പ്രചോദിപ്പിക്കുന്നതായിരുന്നു.
ഈ വീഡിയോ കണ്ട് മനസ്സ് നിറഞ്ഞ ആനന്ദ് മഹിന്ദ്ര, അദ്ദേഹത്തെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മുൻപ് കുറിച്ചിരുന്നുവെങ്കിലും വീഡിയോയിൽ അദ്ദേഹത്തെ എവിടെ കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്നാണ് തന്റെ കൊൽക്കത്ത ഓഫീസിലെ ജീവനക്കാരെ അദേഹം ഈ ദൗത്യം ഏൽപ്പിച്ചതും, ഒടുവിൽ അത് ഹൃദയസ്പർശിയായ ഒരു കൂടിക്കാഴ്ചയായി മാറിയതും.
