പോർച്ചുഗൽ ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, തങ്ങളുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പതനം. ലോകകപ്പിൽനിന്നു പുറത്തായെങ്കിലും കാൽപ്പന്തുകളിയുടെ മാന്ത്രികൻ, അന്താരാഷ്ട്ര ഫുട്ബോളിൽ പോർച്ചുഗലിന്റെ യശസ് ഉയർത്തി എന്നതിൽ ആ രാജ്യത്തിന് എന്നും അഭിമാനിക്കാം.
ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറപിൽ സ്പെയിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരഭരിതനായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ആരാധകരുടെ പ്രിയപ്പെട്ട സിആർ 7 പ്രതികരിച്ചത്. തന്റെ അവസാന ലോകകപ്പ് മത്സരത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ, അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും ടീമിന്റെ ഭൂതകാലത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. തനിക്കു മുൻപ് പോർച്ചുഗൽ ഒരു കിരീടം പോലും നേടിയിരുന്നില്ലെന്ന് റൊണാൾഡോ പറഞ്ഞു.
പോർച്ചുഗലിനായി താൻ മൂന്നു കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ടെന്നും താൻ വരുന്നതിന് മുൻപ് രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടില്ലെന്നും റൊണാൾഡോ ചൂണ്ടിക്കാണിച്ചു. താൻ രാജ്യത്തിനായി നേടിക്കൊടുത്ത മൂന്നു കിരീടങ്ങളിൽ 2016-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും രണ്ട് യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു. തനിക്ക് ലോകകപ്പ് കിരീടത്തോളം തന്നെ തുല്യപ്രാധാന്യമുള്ളതാണ് 2016-ൽ നേടിയ യൂറോ കപ്പെന്നും 41-കാരനായ താരം കൂട്ടിച്ചേർത്തു.
ലോകകപ്പിൽനിന്ന് ഇത്തരമൊരു തോൽവിയോടെ മടങ്ങേണ്ടിവന്നതിൽ വലിയ വിഷമമുണ്ട്. കളിക്കളത്തിൽ താൻ പരമാവധി പൊരുതി. ഇതെന്റെ അവസാന ലോകകപ്പ് മത്സരമായിരുന്നു. എന്നാൽ കളി നിർത്തുന്നതിനെക്കുറിച്ച് പെട്ടെന്നു തീരുമാനമെടുക്കാൻ താനില്ലെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷം മാത്രമായിരിക്കും ഭാവി കാര്യങ്ങൾ തീരുമാനിക്കുകയെന്നും റൊണാൾഡോ പറഞ്ഞു.
പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഒരു ഗോളിനാണ് പോർച്ചുഗലിനെതിരേ സ്പെയിൻ വിജയം നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ മിഖേൽ മെറീനോ നേടിയ ഗോളാണ് പോർച്ചുഗലിന്റെ ലോകകപ്പ് മോഹങ്ങളും റൊണാൾഡോയുടെ കരിയറിലെ അവസാന ലോകകപ്പ് സ്വപ്നങ്ങളും തകർത്തത്.
