തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് പോയത്. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്. പഴയ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര ചെയ്തതിനെ താൻ വിമർശിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
താൻ പാർട്ടി സമ്മേളനത്തിൽ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നിക്ഷേപക ഗ്രൂപ്പിന്റെ പേര് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സതീശൻ തയാറായില്ല. ഇനി അവരെ കൂടി വലിച്ചിഴക്കണോ എന്നായിരുന്നു മറുപടി. അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
