രാജസ്ഥാനിലെ ബളോത്ര ജില്ലയിൽ, വീടുപണിക്കായി സൂക്ഷിച്ച 5 ലക്ഷം രൂപ വയലിൽ കുഴിച്ചിട്ട കർഷകന് വൻ തിരിച്ചടി. പച്പദ്ര സ്വദേശിയായ മംഗീലലാൽ മേഘ്വാൾ എന്ന കർഷകനാണ് സ്ഥലം വിറ്റുകിട്ടിയ തുക കുടുംബാംഗങ്ങൾ ചെലവാക്കുമെന്ന ഭയത്താൽ പ്ലാസ്റ്റിക് ബാഗിലാക്കി സ്വന്തം വയലിൽ കുഴിച്ചിട്ടത്. ചിതൽ തിന്ന് നശിച്ച 500 രൂപ നോട്ടുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
രാത്രിയുടെ മറവിൽ 10 ബിഗ വരുന്ന കൃഷിഭൂമിയിൽ പണം കുഴിച്ചിട്ടെങ്കിലും, പിന്നീട് ആവശ്യമായി വന്നപ്പോൾ കർഷകന് സ്ഥലം ഓർത്തെടുക്കാൻ സാധിച്ചില്ല. ദിവസങ്ങളോളം തിരഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ അദ്ദേഹം കുടുംബത്തോട് വിവരം പറഞ്ഞു. എന്നാൽ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയിട്ടും പണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അടുത്തിടെ പെയ്ത മഴയ്ക്ക് ശേഷം വിതയ്ക്കാനായി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതപ്പോഴാണ് പ്ലാസ്റ്റിക് ബാഗ് പുറത്തുവന്നത്. തുടർന്ന് കർഷകന്റെ ഭാര്യയും മകനും ബാഗ് തുറന്നു നോക്കിയപ്പോഴാണ് 500 രൂപയുടെ നോട്ടുകളെല്ലാം ചിതൽ തിന്ന് പൂർണമായും നശിച്ച നിലയിൽ കണ്ടെത്തിയത്.
ബാങ്കുകളെ സമീപിച്ചെങ്കിലും നോട്ടുകളുടെ അവസ്ഥ മോശമായതിനാൽ ജയ്പൂരിലെ ബാങ്കിലെത്തിക്കാൻ അധികൃതർ നിർദ്ദേശിച്ചു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജയ്പൂരിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. തകർന്ന നോട്ടുകൾ മാറിയെടുക്കാൻ ഏതെങ്കിലും വിധത്തിൽ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മംഗീലലാൽ.
