ഉത്തരാഖണ്ഡിലെ തെഹ്രി ഗഡ്വാൾ ജില്ലയിലെ ദേവപ്രയാഗിൽ കാൻവാർ യാത്രയ്ക്കിടെ ഉണ്ടായ ദാരുണ സംഭവത്തിൽ വൻ ആഘാതത്തിൽ ഒരു കുടുംബം. ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ ഇളയ സഹോദരൻ ശക്തമായ ഒഴുക്കിൽപ്പെടുന്നത് നോക്കിനിൽക്കാൻ മാത്രമേ ജ്യേഷ്ഠന് സാധിച്ചുള്ളൂ.
ശക്തമായ ഒഴുക്കിൽപ്പെട്ട് അനുജൻ അകന്നുപോകുന്നത് കണ്ട്, “ആരെങ്കിലും എന്റെ അനിയനെ രക്ഷിക്കൂ, 5 ലക്ഷം രൂപ വേണമെങ്കിലും തരാം” എന്ന് കരഞ്ഞുനിലവിളിക്കുന്ന സഹോദരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറുകയാണ്. ശനിയാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്.
കുളിക്കാനിറങ്ങിയ കൻവാരിയ പെട്ടെന്ന് നദിയുടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. തീരത്തുണ്ടായിരുന്ന ചേട്ടൻ ആളുകളോട് സഹായത്തിനായി അപേക്ഷിച്ചെങ്കിലും നദിയിലെ കുത്തൊഴുക്ക് കാരണം ആർക്കും രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ കൺമുന്നിൽ വെച്ച് അനുജൻ ഒഴുക്കിൽപ്പെടുന്നത് നോക്കിനിൽക്കാൻ മാത്രമേ ആ ജ്യേഷ്ഠന് കഴിഞ്ഞുള്ളൂ.
അപകടസാധ്യതയുള്ളതും ശക്തമായ ഒഴുക്കുള്ളതുമായ സ്ഥലങ്ങളിൽ കുളിക്കാനിറങ്ങരുതെന്ന് അധികൃതർ തീർത്ഥാടകർക്ക് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. ശിവക്ഷേത്രങ്ങളിൽ അർപ്പിക്കാനായി ഗംഗാജലം ശേഖരിക്കാൻ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന വാർഷിക തീർത്ഥാടനമാണ് കാൻവാർ യാത്ര.
