തീരത്ത് ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ കപ്പലിലെ ഫോഗ് ഹോൺ അടിച്ച് എഴുന്നേൽപ്പിച്ച ബോട്ട് ഓപ്പറേറ്റർക്ക് ഭാരിച്ച പിഴ. നോർവീജിയൻ ആർക്കിപെലാഗോ ആയ സ്വെൽബാർഡിലാണ് സംഭവം. നിയമലംഘനം നടത്തിയ ആൾക്ക് 50,000 നോർവീജിയൻ ക്രൗൺ (ഏകദേശം 4.5 മുതൽ 5 ലക്ഷം ഇന്ത്യൻ രൂപ വരെ) ഗവർണറുടെ കാര്യാലയം പിഴ ചുമത്തി.
കടലിടുക്കിലൂടെ കപ്പലിൽ സഞ്ചരിക്കവേയാണ് കരയിൽ ഉറങ്ങിക്കിടക്കുന്ന ധ്രുവക്കരടിയെ യാത്രികർ കണ്ടത്. കരടിയുടെ ചലനങ്ങൾ കാണുക എന്ന ലക്ഷ്യത്തോടെ കപ്പലിലുണ്ടായിരുന്ന വ്യക്തി ഉറക്കെ ശബ്ദമുണ്ടാക്കുന്ന ഫോഗ് ഹോൺ മുഴക്കുകയായിരുന്നു. ഞെട്ടിയുണർന്ന കരടി ഉടൻ തന്നെ അവിടെനിന്ന് ഓടിപ്പോയി.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്വെൽബാർഡ് ഗവർണർ ലാർസ് ഫൗസ് ഉടൻ തന്നെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. സ്വെൽബാർഡ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ധ്രുവക്കരടികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതും പിന്തുടരുന്നതും ആകർഷിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്.
വന്യജീവികളുടെ സ്വാഭാവിക പെരുമാറ്റത്തെ തടസ്സപ്പെടുത്താതിരിക്കാനും അവയ്ക്ക് മാനസികസമ്മർദ്ദം ഉണ്ടാക്കാതിരിക്കാനും സന്ദർശകർ സുരക്ഷിതമായ അകലം പാലിക്കണമെന്ന് നിയമം നിർബന്ധമാക്കുന്നു.
കുറ്റം സമ്മതിച്ച ബോട്ട് ഓപ്പറേറ്റർ പിഴ തുക അടയ്ക്കാൻ സമ്മതിച്ചു. വ്യക്തിയുടെ പേരോ പൗരത്വമോ അധികൃതർ പുറത്തുവിട്ടിട്ടില്ല. 1972 മുതൽ സ്വെൽബാർഡിൽ ധ്രുവക്കരടികൾ സംരക്ഷിത വർഗ്ഗമാണ്. 2024ൽ വാൽറസ് എന്ന കടൽജീവിയുടെ അടുത്തേക്ക് അനാവശ്യമായി ചെന്ന വിനോദസഞ്ചാരിക്ക് 11,500 ക്രൗൺ പിഴ ചുമത്തിയിരുന്നു.
