കൊച്ചി: അനാശാസ്യകേന്ദ്രങ്ങളില്‍ ഇരകളെ തേടിയെത്തുന്ന ഇടപാടുകാരനും (കസ്റ്റമര്‍) അനാശാസ്യപ്രവര്‍ത്തന നിരോധന നിയമപ്രകാരം കുറ്റക്കാരനാകുമെന്ന് ഹൈക്കോടതി.
നടത്തിപ്പുകാരനും കസ്റ്റമറും ഉണ്ടെങ്കില്‍ മാത്രമേ അനാശാസ്യകേന്ദ്രങ്ങളില്‍ ചൂഷണം നടക്കുകയുള്ളൂവെന്നതിനാല്‍ ഇടപാടുകാരനും പ്രതിയായേ പറ്റൂ. അല്ലാത്തപക്ഷം നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെ നേര്മിപ്പിക്കുന്നതിനു തുല്യമാകും.
ക്രിമിനല്‍ ബാധ്യതയില്‍നിന്ന് ഇടപാടുകാരെ ഒഴിവാക്കാനാകില്ലെന്നും ജസ്റ്റീസുമാരായ രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
നേരത്തേ ഈ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിവിധ സിംഗിള്‍ ബെഞ്ചുകള്‍ ഇടപാടുകാർക്ക് അനുകൂലമായും പ്രതികൂലമായും വ്യത്യസ്തമായ വിധികള്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ചീഫ് ജസ്റ്റീസ്, വിഷയം ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ലൈംഗിക തൊഴിലാളികളായി മാറുന്നവരെ സാമ്പത്തികനേട്ടത്തിനായി ചൂഷണം ചെയ്യുന്ന വാണിജ്യകേന്ദ്രങ്ങളാണ് അനാശാസ്യകേന്ദ്രങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇടപാടിലൂടെ നടത്തിപ്പുകാരന് വന്‍ ലാഭമുണ്ടാക്കുകയാണ്. ഇത്തരം കേന്ദ്രങ്ങളില്‍നിന്നു സേവനം തേടിയെത്തുന്ന വ്യക്തികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആ സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കുകയാണ്.
അനാശാസ്യകേന്ദ്രത്തിലെത്തുന്ന ഇടപാടുകാര്‍ കുറ്റവാളിയല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ റദ്ദാക്കിയ കോടതി മറിച്ചുള്ള ഉത്തരവുകള്‍ ശരിവച്ചു.
