കൊച്ചി: അങ്കമാലി കറുകുറ്റിയിൽ സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്ത് പുതിയതുറ താഴേവീട്ടുവിളാകം വീട്ടിൽ ഫ്ലോറൻസിയെയാണ് (36) വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. നാലു മാസം മുമ്പാണ് ഇവർ കറുകുറ്റി പള്ളിയങ്ങാടിയിലെ വാടകവീട്ടിലേക്ക് താമസം മാറ്റിയത്. അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു ഫ്ലോറൻസി.
മൃതദേഹം കണ്ടെത്തിയപ്പോൾ നഗ്നമായ നിലയിലായിരുന്നു. കൂടാതെ വീടിന്റെ പിന്നിലെ വാതിൽ തുറന്നുകിടക്കുന്ന നിലയിലുമായിരുന്നതിനാൽ കൊലപാതക സാധ്യതയുൾപ്പെടെയുള്ള കാര്യങ്ങൾ പൊലിസ് അന്വേഷിക്കുന്നുണ്ട്.
ഏതാനും ദിവസമായി ഇവരെ ഫോണിൽ വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്ന് വീട് കണ്ടെത്തി നൽകിയ ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രസിഡന്റ് സ്ഥലത്തെത്തി വീട് അടച്ചിട്ട നിലയിൽ കാണുകയും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു.
രാവിലെ സ്ഥലത്തെത്തിയ അങ്കമാലി പൊലിസിന്റെ പരിശോധനയിലാണ് വീടിന്റെ പിന്നിലെ വാതിൽ തുറന്ന നിലയിലാണെന്ന് കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തിവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്നും പൊലിസ് വ്യക്തമാക്കി.
