ആലപ്പുഴ: തെറ്റ് തിരുത്തിയാൽ പാർട്ടി വിട്ടുപോയവരെ തിരികെയെടുക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. തിരികെ വരാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവരുടെ കാര്യം പാർട്ടി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ആർ. ഗൗരിയമ്മയും എം.വി. രാഘവനും അടക്കമുള്ളവർ മുൻപ് പാർട്ടി വിട്ടുപോയശേഷം പിന്നീട് സഹകരിച്ച ചരിത്രമുണ്ട്. പാർട്ടി പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ അനുഭാവി ഗ്രൂപ്പുകൾ രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം റിപ്പോർട്ടർ ടിവിയിൽ നടന്ന റെയ്ഡിനെ എം.എ. ബേബി ശക്തമായി വിമർശിച്ചു.
മാധ്യമ സ്ഥാപനത്തിലെ ഉടമ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായി നേരിടണം. എന്നാൽ അതിന്റെ മറവിൽ ഒരു മാധ്യമ സ്ഥാപനത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മെസി വിവാദവുമായി ബന്ധപ്പെട്ടാണ് കേസെങ്കിൽ അത് പ്രത്യേകമായി അന്വേഷിക്കണം. അല്ലാതെ സ്ഥാപനത്തിൽ റെയ്ഡ് നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
