കൊല്ലം: കൊല്ലം മയനാട് ലോട്ടറിക്കച്ചവടം നടത്തുന്ന വയോധികയെ കബളിപ്പിച്ച് അജ്ഞാതൻ പണം തട്ടിയെടുത്തതായി പരാതി. ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വയോധികയിൽ നിന്ന് പണം തട്ടിയത്.
ധവളക്കുഴി സ്വദേശിനി അമ്പിളിയമ്മയാണ് തട്ടിപ്പിനിരയായത്. അക്കങ്ങൾ തിരുത്തിയ ടിക്കറ്റ് നൽകി 4,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. നാല് ടിക്കറ്റുകൾക്ക് 500 രൂപവീതവും ഒരു ടിക്കറ്റിന് 2,000 രൂപയും അടിച്ചെന്ന് അമ്പിളിയമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്.
ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ പേന ഉപയോഗിച്ചാണ് തിരുത്തിയിരിക്കുന്നതെങ്കിലും അത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ലെന്ന് അമ്പിളിയമ്മ പറയുന്നു. വയോധികയുടെ പരാതിയിൽ ഇരവിപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
