കണ്ണൂര്‍ കോര്‍പറേഷന്‍ പ്രഥമ ബജറ്റ്; ക്കും ശുദ്ധമായ കുടിവെള്ളം, പാവപ്പെട്ടവര്‍ക്കെല്ലാം വീട്

knr-corporationകണ്ണൂര്‍: നഗര ഗതാഗതസൗകര്യം മെച്ചപ്പെടുത്തുകയും എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളവും എല്ലാ പാവപ്പെട്ടവര്‍ക്കും വീടും ലഭ്യമാക്കുകയും ചെയ്യുമെന്നു വാഗ്ദാനം നല്‍കി കണ്ണൂര്‍ കോര്‍പറേഷന്റെ പ്രഥമ ബജറ്റ് ഡപ്യൂട്ടി മേയര്‍ സി. സമീര്‍ അവതരിപ്പിച്ചു. മൊത്തം 285,55,52,240 രൂപ വരവും 269,88,62,000 ചെലവും 15,66,90,240 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനം ലഭ്യമാക്കുമെന്നും വയോജന ക്ഷേമപദ്ധതികള്‍, ഖര-ദ്രവ്യ-മാലിന്യ പരിപാലനം, മെച്ചപ്പെട്ട ലൈറ്റിംഗ് സംവിധാനം, കോര്‍പറേഷന്‍ കെട്ടിടം, ജനസൗഹൃദ ഓഫീസ്, പരിസ്ഥിതി സൗഹൃദ സംവിധാനങ്ങള്‍ തുടങ്ങിയവ നടപ്പാക്കുമെന്നും ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു. കണ്ണൂര്‍ മുനിസിപാലിറ്റിയായിരുന്നപ്പോള്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ബജറ്റിനെക്കാളും 135 കോടിയിലേറെ അധിക വരുമാനമുള്ള ബജറ്റാണ് പ്രഥമ കോര്‍പറേഷന്‍ ബജറ്റിലേത്.

കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ ആളുകള്‍ക്കും വീട് യാഥാര്‍ഥ്യമാക്കും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ ഭവനരഹിതരില്ലാത്ത കോര്‍പറേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഒന്നാംഘട്ടത്തിന് 22 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കണ്ണൂര്‍ നഗരം നേരിടുന്ന മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി സീവേജ് പ്ലാന്റ് സ്ഥാപിക്കും. പടന്നത്തോട്, ഇരട്ടക്കണ്ണന്‍പാലം, ആനക്കുളം തോട് എന്നിവിടങ്ങളില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളും വിവിധ സ്ഥലങ്ങളില്‍നിന്നു സെപ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംസ്കരിച്ച് ഒഴുക്കുന്ന സീവേജ് സിസ്റ്റം വിവിധ ഏജന്‍സികളുടെ സഹായത്തോടെ നടപ്പാക്കും. ഇതിനായി 20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച അമൃത് പദ്ധതി 78.25 കോടി രൂപയില്‍ കോര്‍പറേഷന്റെ വിഹിതമായി ഈ വര്‍ഷം 14.65 കോടി രൂപ നല്‍കും. ശുദ്ധമായ കുടിവെള്ളം, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഗ്രീന്‍ സ്‌പേസ് ആന്‍ഡ് പാര്‍ക്ക് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുക.

ഏഴു നിലകളുള്ള കോര്‍പറേഷന്‍ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിന്റെ ഒന്നാംഘട്ട പ്രവൃത്തിക്ക് അഞ്ചുകോടി രൂപ ബജറ്റില്‍ വകയിരുത്തി. നിലവിലുള്ള സ്ഥലം പൂര്‍ണമായും പ്രയോജനപ്പെടുത്തി മിനി കോണ്‍ഫറന്‍സ് ഹാള്‍, വകുപ്പ് മേധാവികള്‍ക്കു മുറികള്‍, നൂറോളം കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാനുള്ള ആധുനിക സജീകരണങ്ങളുള്ള കൗണ്‍സില്‍ ഹാള്‍, ടൗണ്‍ ഹാള്‍, പാര്‍ക്കിംഗ് സൗകര്യം, സോളാര്‍ സംവിധാനത്തോടുകൂടിയ വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള ആസ്ഥാനമന്ദിരമാണ് സ്ഥാപിക്കുക. ചേലോറയിലെ ട്രഞ്ചിംഗ് ഗ്രൗണ്ട് മേഖല മള്‍ട്ടി പര്‍പ്പസ് സോണാക്കി മാറ്റും.

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ണൂരില്‍നിന്നുള്ള പ്രധാന പാത കടന്നുപോകുന്ന മേഖല കണ്ണൂര്‍ കോര്‍പറേഷന്റെ പ്രധാനവരുമാനമാര്‍ഗമായി മാറ്റിയെടുക്കുന്നതിനുള്ള പദ്ധതികളാണ് മള്‍ട്ടിപര്‍പ്പസ് സോണിലൂടെ നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ഇതിനായി അഞ്ചുകോടി രൂപ നീക്കിവയ്ക്കും. നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ഡിജിറ്റല്‍ ട്രാഫിക് സിഗ്നല്‍ സിസ്റ്റം സ്ഥാപിക്കും. ഗാന്ധി സര്‍ക്കിള്‍, താണ, മേലെചൊവ്വ, താഴെചൊവ്വ എന്നീ സ്ഥലങ്ങളും ആവശ്യമായ മറ്റിടങ്ങളിലും ഡിജിറ്റല്‍ ട്രാഫിക് സിഗ്നല്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് 50 ലക്ഷം വകയിരുത്തി. തായത്തെരു റെയില്‍വേ-അണ്ടര്‍ പാസേജ് നിര്‍മാണത്തിന് മൂന്നുകോടിയും കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കുന്ന അടിയന്തര-അനിവാര്യ-ആകസ്മിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിനായി 2.75 കോടി വകയിരുത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനായി 2.50 കോടി നീക്കിവച്ചു. ഗേള്‍ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, പൊതു ശുചിമുറികള്‍, കെട്ടിട നവീകരണം എന്നിവയും ഇതോടൊപ്പം നടക്കും. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഫ്‌ളൈഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിനുള്ള പ്രാഥമിക ചെലവിനായി രണ്ടുകോടിയും എംഎ റോഡ്-ഹാജി റോഡ്-സ്‌റ്റേഷന്‍ റോഡ് എന്നിവയെ ബന്ധിപ്പിച്ചുള്ള കണ്ണൂര്‍ റിംഗ് റോഡിന് സ്ഥലമെടുപ്പിനും മറ്റുമായി രണ്ടു കോടിയും വകയിരുത്തി. പള്ളിക്കുന്ന്-എകെജി ആശുപത്രി-ഗാന്ധിസര്‍ക്കിള്‍-താണ-മേലെചൊവ്വ-താഴെചൊവ്വ-ചാല ബൈപ്പാസ് പ്രദേശത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി ഹൈവേ ബ്രൈറ്റ് പ്രോഗ്രാം ആരംഭിക്കും. ഇതിനായി ഒരുകോടി വകയിരുത്തി.

ആയിക്കരയിലെ ചേരിപ്രദേശത്ത് കുടിവെള്ളം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു കോടിയും, വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ വകുപ്പുകള്‍ കോര്‍പറേഷനിലെ റോഡുകള്‍ കീറുന്ന സാഹചര്യം വരുമ്പോള്‍ ഇത് പൂര്‍വസ്ഥിതിയിലാക്കുന്നതിന് റോഡ് മെയിന്റനന്‍സ് ടാസ്ക്‌ഫോഴ്‌സിന് രൂപം നല്‍കും. ഇതിന് ഒരു കോടിയാണ് വകയിരുത്തിയത്. നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ പാര്‍ക്കിംഗ് പ്ലാസകള്‍ സജീകരിക്കും. പേ ആന്‍ഡ് പാര്‍ക്ക് രീതിയില്‍ നടപ്പാക്കുന്ന പദ്ധതിക്ക് 25 ലക്ഷം രൂപ വകയിരുത്തി.

മാലിന്യമുക്ത ശുചിത്വ കണ്ണൂര്‍ പദ്ധതിക്കായി 50 ലക്ഷവും തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള സ്ട്രീറ്റ് വെന്‍ഡേഴ്‌സ് സോണിന് 20 ലക്ഷവും അനുവദിച്ചു. മുനീശ്വരന്‍കോവില്‍-അണ്ടര്‍ബ്രിഡ്ജ് റോഡ് നവീകരിക്കുന്നതിന് 25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ സ്ത്രീശാക്തീകരണം ശക്തിപ്പെടുത്തുന്നതിന് കുടുംബശ്രീ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനും പരിശീലനം നല്‍കുന്നതിനുമായി കുടുംബശ്രീ കോംപ്ലക്‌സ് ആരംഭിക്കും. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചു. കക്കാട് പുഴ സംരക്ഷണത്തിനായി അഞ്ചു ലക്ഷവും ജവഹര്‍ സ്റ്റേഡിയം നവീകരിക്കാന്‍ രണ്ടു കോടിയും നീക്കിവച്ചിട്ടുണ്ട്.

Related posts