ശിവരാത്രിമഹോത്സവത്തിനായി ആലുവ മണപ്പുറം ഒരുങ്ങി

ekm-sivarathriആലുവ: ആലുവയില്‍ മഹാശിവരാത്രിക്ക് മണപ്പുറം ഒരുങ്ങി. മണപ്പുറത്ത് പിതൃസ്മരണയില്‍ ഇന്ന് ഉച്ചയോടെ ലക്ഷോപലക്ഷം പേര്‍ ഒത്തുചേരും. ആലുവയ്ക്കും പെരിയാറിന്റെ തീരത്തിനും ഇന്ന് ഉറക്കമില്ലാത്ത രാത്രി.     പുലര്‍ച്ചെ മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഭക്തര്‍ തടിച്ചുകൂടി പൂജാദ്രവ്യങ്ങളുമായി  പൂര്‍ണാനദിയെന്നു വിശേഷിപ്പിക്കുന്ന പെരിയാറില്‍ മുങ്ങിനിവര്‍ന്ന് തര്‍പ്പണം നടത്തി മടങ്ങും. ശിവരാത്രിയെ വരവേല്‍ക്കാന്‍ ആലുവ നഗരസഭയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അദൈ്വതാശ്രമവും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മണപ്പുറത്ത് ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം ബലിതര്‍പ്പണത്തിന് ഷെഡ് കെട്ടി നല്‍കുകയും വഴിപാടുകള്‍ നടത്തുന്നതിന് 10 കൗണ്ടറുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തര്‍പ്പണത്തിന് ഇറങ്ങുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് ആഴമുള്ള ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളെ നിയന്ത്രിക്കാന്‍ വോളണ്ടിയേഴ്‌സിന്റെ സേവനം, മെഡിക്കല്‍ സഹായം, ആംബുലന്‍സ് സര്‍വീസ്, കുടിവെള്ള വിതരണം എന്നിവയും ഉണ്ടായിരിക്കും.

ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിയും മേല്‍ശാന്തി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും പൂജാകര്‍മങ്ങള്‍ക്ക് കാര്‍മികത്വം നല്‍കും. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മൂന്നാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയും വിനോദപരിപാടികളും നഗരസഭയുടെ ആഭിമുഖ്യത്തില്‍ മണപ്പുറത്ത് സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ 40 ഓളം സ്റ്റാളുകളും നൂറോളം ചെറിയ സ്റ്റാളുകളും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

താത്ക്കാലിക മുനിസിപ്പല്‍ ഓഫീസ്, പോലീസ് സ്‌റ്റേഷന്‍, ഫയര്‍‌സ്റ്റേഷന്‍, കെഎസ്ഇബി എന്നിവ ശിവരാത്രി മണപ്പുറത്ത് പ്രവര്‍ത്തിക്കും. കൂടാതെ കെഎസ്ആര്‍ടിസി ഓഫീസ്, ആലുവ താലൂക്ക് ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂണിറ്റ് എന്നിവയുമുണ്ടാകും. ആഘോഷത്തിന്റെ ഭാഗമായി താത്കാലിക ജലവിതരണത്തിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുളിക്കടവുകളില്‍നിന്ന് ചെളി നീക്കം ചെയ്തിട്ടുണ്ട്.

മണപ്പുറത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ശൗചാലയങ്ങള്‍ താത്ക്കാലിക പോലീസ് സ്‌റ്റേഷനു സമീപം ഒരുക്കിയിട്ടുണ്ട്.ആഘോഷങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതിന് മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രത്യേക യോഗം ഇന്നു വൈകീട്ട് 6ന് താത്ക്കാലിക മുനിസിപ്പല്‍ ഓഫീസില്‍ ചേരുന്നതാണെന്ന് ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, വൈസ് ചെയര്‍പേഴ്‌സണ്‍ സി. ഓമന എന്നിവര്‍ അറിയിച്ചു. ആഘോഷത്തോടനുബന്ധിച്ച് 10 മുതല്‍ ഒരാഴ്ച സിനിമാതാരങ്ങള്‍ പങ്കെടുക്കുന്ന ദൃശ്യോത്സവം നടക്കും.

Related posts