തെരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂര്‍വവുമായി നടത്താന്‍ സഹകരിക്കണം: ജില്ലാ കളക്ടര്‍

PKD-COLLECTORപാലക്കാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടത്താന്‍ രാഷ്ട്രീയ കക്ഷികള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി അഭ്യര്‍ത്ഥിച്ചു. നിയമസഭാ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.  വോട്ട് രേഖപ്പെടുത്തുമ്പോള്‍ വിശദാംശങ്ങള്‍ അടങ്ങിയ സ്ലിപ്പ് ലഭ്യമാക്കുന്ന വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ പദ്ധതി (വി വി പാറ്റ്) പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് നിയമാസഭാമണ്ഡലത്തിലാണ് ഉപയോഗിക്കുക.

വോട്ട്  രേഖപ്പെടുത്തുമ്പോള്‍ ചിഹ്നം, സ്ഥാനാര്‍ത്ഥിയുടെ പേര്, സീരിയല്‍ നമ്പര്‍ എന്നിവയും  വി വി പാറ്റില്‍ രേഖപ്പെടുത്തിയിരിക്കും. ഏഴുസെക്കന്റുസമയം വോട്ടര്‍ക്ക് ഇത് കാണാന്‍ കഴിയും. എട്ടാം സെക്കന്റില്‍ പേപ്പര്‍ സ്ലിപ് സ്വയംമുറിഞ്ഞ് പ്രത്യേക പെട്ടിയില്‍ വീഴുകയും ചെയ്യും. ഇത് വോട്ടര്‍ക്ക് കൈയ്യില്‍ ലഭിക്കുകയില്ല. വോട്ടിംഗ് യന്ത്രത്തോടൊപ്പം ഈ സ്ലിപ്പുകള്‍ അടങ്ങിയ പെടടിയും പ്രത്യേകം സീല്‍ ചെയ്ത് സൂക്ഷിക്കും. വോട്ട് എണ്ണുന്നതില്‍ വിവാദങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ സ്ലിപ് ഉപയോഗിച്ച് വിജയിയെ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് ഇതിന്റെ നേട്ടമായി കാണുന്നത്. ഇതിനു പുറമെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഇ-പരിഹാരം പദ്ധതിയും, വിവിധ ആവശ്യങ്ങള്‍ക്ക് ഉടനടി അനുമതി നല്‍കുന്നതിന് ഇ-അനുമതിയും ഈ തെരഞ്ഞെടുപ്പില്‍ ആദ്യമായി നടപ്പാക്കും.

ജാതിയുടേയോ മതത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കരുതെന്നും ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.  വ്യക്തികളുടെ സ്വകാര്യജീവിതത്തെ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണം. വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലും അഭിപ്രായങ്ങളിലും വിമര്‍ശനം രേഖപ്പെടുത്തുന്നതിനുവേണ്ടി വീടിനു മുന്നില്‍ പ്രകടനം, പിക്കറ്റിംഗ് എന്നിവ ഒഴിവാക്കണം. സ്വകാര്യ കെട്ടിടം, മതില്‍ തുടങ്ങിയവയില്‍ അനുമതിയില്ലാതെ പരസ്യപ്രചരണത്തിനുപയോഗിക്കരുത്.

യോഗങ്ങള്‍ നടക്കുമ്പോള്‍ നടക്കുന്ന സ്ഥലം, സമയം തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട പോലീസ് അധികാരികളെ അറിയിക്കണം. ജാഥ നടത്തുമ്പോള്‍ വിശദാംശങ്ങളും പോലീസില്‍ അറിയിക്കണം. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, ആള്‍മാറാട്ടം നടത്തുക എന്നിവയും കുറ്റകരമാണ്. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുരളി കെ താരേക്കാട് (സി.എം.പി), പി. രാജന്‍(ജെ.എസ്.എസ്), കളത്തില്‍ അബ്ദുള്ള(ഐ.യു.എം.എല്‍), ടി.എം.ചന്ദ്രന്‍(ആര്‍.എസ്.പി), കെ. കൃഷ്ണന്‍കുട്ടി(സി.പി.ഐ), സി. കെ. രാജേന്ദ്രന്‍(സി.പി.എം), വി.രാമചന്ദ്രന്‍(കോണ്‍ഗ്രസ്സ്),എ, ഭാസ്ക്കരന്‍(ജെ.ഡി.യു), എം. കബീര്‍(എന്‍.സി.പി), കെ. വി. വിശ്വനാഥന്‍(ബി.ജെ.പി), എസ്. മുഹമ്മദ്(വെല്‍ഫെയര്‍ പാര്‍ട്ടി). ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts