വിരണേ്ടാടിയ പോത്ത് നഗരത്തെ വിറപ്പിച്ചു യുവതിയെ കൊമ്പില്‍ കോര്‍ത്തെറിഞ്ഞു

alp-pothuചങ്ങനാശേരി: അറക്കാന്‍കൊണ്ടുവന്ന പോത്ത് കെട്ട് പൊട്ടിച്ച് ഓടി ചങ്ങനാശേരി നഗരത്തെ വിറപ്പിച്ചു. ക്ലിനിക്ക് ജീവനക്കാരിയെ കൊമ്പിന് കോര്‍ത്തെറിഞ്ഞു. ഫയര്‍മാനും മറ്റ് രണ്ട് പേര്‍ക്കും കുത്തേറ്റു. ഇന്നലെ രാവിലെയാണ് പോത്ത് ഒരു മണിക്കൂറോളം നഗരത്തെ ഭയാശങ്കയിലാഴ്ത്തിയത്. പെരുന്ന ഹിദായത്തുനഗറില്‍ സ്വകാര്യ പുരയിടത്തില്‍ കെട്ടിയിരുന്ന പോത്ത് ഇന്നലെ രാവിലെയാണ് വിരണേ്ടാടിയത്. വിരണേ്ടാടി അക്രമാസക്തമായ പോത്തിനെ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നു ദീര്‍ഘനേരം പണിപ്പെട്ടാണ് പിടിച്ചുകെട്ടിയത്.

ചങ്ങനാശേരി അമൃതാ ക്ലിനിക്കിലെ ജീവനക്കാരി വെരൂര്‍ തകിടിയേല്‍ തെങ്ങുംതാനം അനിയന്റെ മകള്‍ അനു(22)വിനെയാണ് പോത്ത് കൊമ്പില്‍ കോര്‍ത്തെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അനുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തിനെ പിടിച്ചുകെട്ടുന്നതിനിടയിലാണ് ചങ്ങനാശേരി ഫയര്‍‌സ്റ്റേഷനിലെ ഫയര്‍മാന്‍ അരുണ്‍ ബാബുവിനും നാട്ടുകാരായ മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് പോത്തിന്റെ ഉടമ ഹിദായത്ത് നഗറിലുള്ള ഷെഫീക്കിനെതിരേ പോലീസ് കേസെടുത്തു. എസ്‌ഐ സിബി ജോസഫ്, ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍ ജോസഫ്, ലീഡിംഗ് ഫയര്‍മാന്‍ വി. ഷാബു, എസ്.ടി. ഷിബു എന്നിവരാണ് പോത്തിനെ പിടിച്ചുകെട്ടാന്‍ നേതൃത്വം നല്‍കിയത്.

Related posts