കെഎസ്ആര്‍ടിസി കെട്ടിട നിര്‍മാണം ഇഴയുന്നു: വെയിലത്തുവാടി യാത്രക്കാര്‍

pkd-rtcപാലക്കാട്:  കെഎസ്ആര്‍ടിസി പുതിയകെട്ടിടത്തിന്റെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതുമൂലം സ്റ്റാന്‍ഡിലെത്തുന്നവര്‍ വലയുന്നു. നിലവില്‍ പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ ഭാഗത്തെ അവശിഷ്ടങ്ങള്‍ നീക്കാനോ അലക്ഷ്യമായി നിര്‍ത്തിയിടുന്ന ബസ്സുകളില്‍ കയറാനെത്തുന്ന യാത്രക്കാര്‍ പൊരിവെയിലത്ത് വാടിത്തളരേണ്ട ഗതികേടിലാണ്. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച കെട്ടിടം 2013 ജൂണ്‍ 5ന് പൊളിച്ചുപണി തുടങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷാവസാനത്തോടെയാണ് പഴയ കെട്ടിടം തന്നെ പൊളിച്ചു തുടങ്ങിയത്. 25 കോടി രൂപയുടെ അന്താരാഷ്ട്ര ടെര്‍മിനലിനാണ് ആദ്യം പ്ലാന്‍ നല്‍കിയിരുന്നതെങ്കിലും നഗരവികസനത്തിന്റെ ലക്ഷ്യം നോക്കി ചീഫ് ടൗണ്‍ പ്ലാനര്‍ 15 കോടിരൂപയുടെ പദ്ധതിക്ക് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ അതും മറികടന്ന് കെട്ടിടം പൊളിച്ചശേഷം 9.6 കോടി രൂപയുടെ കെട്ടിടത്തിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നതെന്നാണറിയുന്നത്.

യാക്കര വില്ലേജില്‍പെട്ട പഴയ കെട്ടിടത്തിന്റെ നികുതി കുടിശ്ശികയും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും സംബന്ധിച്ച വസ്തുതകളുമൊക്കെ ആദ്യകാലത്ത് വിനയായിരുന്നു. എന്നാല്‍ കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച യാതൊരു പ്രവര്‍ത്തനങ്ങള്‍ക്കും ഇതുവരെ നടപടികള്‍ ആയിട്ടില്ല. പഴയ കെട്ടിടം പൊളിക്കുന്നതോടെ ബസ്സുകള്‍ എങ്ങോട്ട് മാറ്റുമെന്നതായിരുന്നു തുടക്കത്തിലെ പ്രശ്‌നമെങ്കില്‍ പിന്നീട് സ്റ്റാന്റ് നിര്‍മ്മാണം സംബന്ധിച്ചതായിരുന്നു. രണ്ടുവര്‍ഷത്തെ ആശങ്കകള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്റ്റേഡിയം സ്റ്റാന്റിലേക്ക് കുറച്ച് പൊള്ളാച്ചി ബസ്സുകള്‍ മാറ്റി അസൗകര്യങ്ങളുടെ വീര്‍പ്പുമുട്ടലില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്റ്റാന്റ് മാറ്റം പേരിലൊതുക്കി.

123 ഷെഡ്യൂളുകളിലായി ദിനം പ്രതി 120 ലധികം ട്രിപ്പുകള്‍ നടത്തുന്ന കെ.എസ്.ആര്‍.ടി.സി പാലക്കാട് ഡിപ്പോയില്‍ 600 ഓളം പേര്‍ക്കുള്ള താല്‍ക്കാലിക സൗകര്യവും 50 പേര്‍ക്കുള്ള സ്ഥിരം താമസസൗകര്യവും സ്ത്രീകള്‍ക്കുള്ള ടോയ്‌ലറ്റ്, വിശ്രമസ്ഥലം, സെക്യൂരിറ്റി റൂം, എന്‍ക്വയറി കൗണ്ടര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ടി.എന്‍.എസ്.ടി.സിയുടെ ഓഫീസ്, കാന്റീന്‍, ക്ലോക്ക് റൂം, യാത്രക്കാര്‍ക്കുള്ള ഇരിപ്പിടം എന്നിവ ആവശ്യമാണ്. സമീപത്തെ അന്താരാഷ്ട്ര ടെര്‍മിനലില്‍നിന്നും നേരത്തെ സര്‍വ്വീസ് നടത്തിയിരുന്ന കോയമ്പത്തൂര്‍ ബസ്സുകള്‍ ഇപ്പോള്‍ പൊളിച്ചിട്ട ഭാഗത്തു നിരയായി നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതുമൂലം ഇവിടെ യാത്രക്കാര്‍ വെയിലു കൊള്ളാതെ നിന്നിരുന്നു. ഷീറ്റിട്ട ട്രാക്ക് ഉപയോഗശൂന്യമായിരിക്കുകയാണ്. കെട്ടിടം പൊളിച്ചിട്ട് മാസങ്ങള്‍ കഴിയുമ്പോള്‍ വെയിലും മഴയും കൊള്ളാതെ യാത്രക്കാര്‍ക്ക് സുരക്ഷിതമായി ബസ്സുകയറാനുള്ള താല്‍ക്കാലിക സൗകര്യം പോലും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഇതുവരെ ഒരുക്കാന്‍ തയ്യാറായിട്ടില്ല.

Related posts