മംഗലംഡാമില്‍ കോളജ് തുടങ്ങുമെന്നു പ്രഖ്യാപിച്ച സ്ഥലത്ത് തടയണ നിര്‍മാണം

PKD-DAMവടക്കഞ്ചേരി: മംഗലംഡാം കരിങ്കയത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങുമെന്നു പറഞ്ഞ സ്ഥലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള തടയണ നിര്‍മാണം. സംയോജിത നീര്‍ത്തട പദ്ധതിപ്രകാരമാണ് പത്തുലക്ഷത്തില്‍പരം രൂപ ചെലവഴിച്ച് ഇവിടത്തെ നീര്‍ചാലിന്റെ സംരക്ഷണഭിത്തിയും തടയണ നിര്‍മാണവും നടക്കുന്നത്.സംരക്ഷണ ഭിത്തിക്കായി 7,66,000 രൂപയും തടയണയ്ക്ക് 2,60,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളതെന്ന് ഐഡബ്ല്യുഎംപി എഇ ഹംന പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തുവഴിയാണ് ഈ കേന്ദ്രഫണ്ട് ചെലവഴിക്കുന്നത്. തോടിന്റെ കരഭാഗത്തെ മണ്ണിടിച്ചില്‍ ഒഴിവാക്കാനാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്.

തടയണ നിര്‍മാണം ഇപ്പോഴില്ല.  ഇവിടെ അടുത്തുതന്നെ മല്ലിയോടുതോട്ടില്‍ ഇത്തരത്തില്‍ തടയണ നിര്‍മിച്ചത് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നു. പരാതിയെ തുടര്‍ന്ന് അത് വിജിലന്‍സ് അന്വേഷണത്തില്‍വരെ എത്തിയിരുന്നു.ചിറ്റൂര്‍ മൈനര്‍ ഇറിഗേഷന്റെ അധീനതയിലാണ് കരിങ്കയത്തെ ഈ പഴയ മിനിഡാം. കാല്‍നൂറ്റാണ്ടുമുമ്പ് ഈ ഡാമിന്റെ ഒരു ഭാഗം പൊട്ടിയതിനെ തുടര്‍ന്ന് പിന്നീട് ഇത് പുതുക്കിപണിതില്ല. 29 ഏക്കര്‍ വരുന്ന സ്ഥലംമുഴുവന്‍ ഇപ്പോള്‍ സ്വകാര്യവ്യക്തികളുടെ കൈവശമാണ്. ഈ കൈയേറ്റത്തിനെല്ലാം അധികൃതരുടെ പിന്തുണയുമുണ്ട്. ഇവിടെ താമസിക്കുന്നവര്‍ക്കെല്ലാം റേഷന്‍ കാര്‍ഡും താമസസ്ഥലത്തേക്ക് കറന്റും വീട്ടുനമ്പറും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്.

മറ്റു സ്ഥലങ്ങളില്‍ വീടുള്ളവരും ഇവിടത്തെ കൈയേറ്റക്കാരിലുണ്ട്. വേനലിലും വറ്റാത്ത നീരുറവയുള്ള ഇവിടെയാണ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനായി എംപിയും പഞ്ചായത്ത് അധികൃതരും സ്ഥലം കണ്ടെത്തിയത്. 2012 ഡിസംബറില്‍ കോളജിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന പൂര്‍ത്തിയാക്കി സ്ഥലം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷന്‍ വകുപ്പിന് കത്തു നല്കിയിരുന്നു. പിന്നെ എന്തു സംഭവിച്ചുവെന്ന് വെളിപ്പെടുത്തലുകളുണ്ടായില്ല.കോളജ് തുടങ്ങുന്നതിനു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെന്നും ഇതിനായി മൂന്നുകോടി രൂപ അനുവദിച്ചെന്നുമായിരുന്നു പ്രഖ്യാപനങ്ങള്‍.

കോളജിന് ആവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നല്കിയാല്‍ കോളജിന്റെ പ്രവര്‍ത്തനം  ആരംഭിക്കാനാകുമെന്നു പറഞ്ഞാണ് ഈ സ്ഥലത്തിന്റെ പരിശോധന നടന്നത്.ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള തോടിന്റെ സംരക്ഷണഭിത്തി നിര്‍മാണവും തടയണനിര്‍മാണവും പാഴ്‌ചെലവാകുമെന്നാണ് വിലയിരുത്തല്‍. മഴക്കാലത്ത് നല്ല മലവെള്ളം വന്നാല്‍ സംരക്ഷണഭിത്തിയും തടയണയും തകരും. നീര്‍ത്തടങ്ങളുടെ സംരക്ഷമെന്ന പേരിലുള്ള കോണ്‍ക്രീറ്റ് പണികള്‍ ഗുണത്തേക്കാളേറെ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാട്ടുന്നു.

Related posts