ചാറ്റിംഗിലൂടെ സൗഹൃദം സ്ഥാപിച്ച വീട്ടമ്മയെ ശരിക്കും മുതലെടുത്തു ! ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി തട്ടിയത് ലക്ഷങ്ങള്‍; ചെരുപ്പുകടക്കാരായ യുവാക്കള്‍ക്ക് വിനയായത് അത്യാഗ്രഹം…

തൃശൂരില്‍ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് പണം തട്ടിയ ചെറുപ്പക്കാരുടെ സംഘം അറസ്റ്റില്‍.വലപ്പാട് കോതകുളം സ്വദേശി കളിച്ചത്ത് വീട്ടില്‍ ആദിത്യന്‍, തളിക്കുളം സ്വദേശികളായ പെരുംതറ വീട്ടില്‍ ആദില്‍, മാനങ്ങത്ത് വീട്ടില്‍ അശ്വിന്‍, വലപ്പാട് സ്വദേശി വെന്നിക്കല്‍ വീട്ടില്‍ അജന്‍ എന്നിവരാണ് അറസ്റ്റിലായത്.പത്ത് ലക്ഷം തട്ടിയെടുത്തതിനു ശേഷം അരലക്ഷം കൂടി തട്ടാനുളള നീക്കമാണ് അഴിക്കുളളില്‍ കലാശിച്ചത്.

ചാറ്റിംഗിലൂടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് നാലംഗസംഘം യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പ്രതികളായ ആദിത്യന്‍, ആദില്‍, അശ്വിന്‍, അജന്‍ എന്നിവര്‍ യുവതിയുമായി മൊബൈല്‍ഫോണില്‍ വീഡിയോ ചാറ്റിംഗ് നടത്താറുണ്ടായിരുന്നു. ചാറ്റിംഗിനിടെ യുവതിയുടെ ഫോട്ടോ ഇവര്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തു. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രതികള്‍ പണം തട്ടിക്കാന്‍ പദ്ധതി തയ്യാറാക്കി. ഇതിനായി പുതിയ നമ്പര്‍ എടുത്ത ഫോണില്‍ നിന്ന് അജ്ഞാതനെന്ന നിലയില്‍ നാലംഗസംഘം വാട്‌സ് ആപ്പ് മുഖേന സന്ദേശം യുവതിക്ക് അയച്ചു കൊടുത്തു.

യുവതിയുടെ നഗ്നചിത്രം തന്റെ പക്കലുണ്ടെന്നും ഇത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അജ്ഞാതനെന്ന പേരിലായിരുന്നു സന്ദേശം. ഇക്കാര്യം ആരെയെങ്കിലും അറിയിച്ചാല്‍ കുടുംബജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭയത്തിലായ യുവതി സത്യാവസ്ഥ അറിയാതെ സുഹൃത്തുക്കളെന്നു വിശ്വസിച്ച യുവാക്കളെ വിവരം അറിയിച്ചു. തങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ നിര്‍ഭാഗ്യവശാല്‍ എങ്ങനെയോ പുറത്തു പോയെന്നും അജ്ഞാതനെ അനുസരിക്കുകയേ നിവൃത്തിയുള്ളൂവെന്നും പറഞ്ഞു പ്രതികള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്നു പല തവണകളിലായി സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ പത്തുലക്ഷത്തോളം രൂപ യുവാക്കള്‍ കൈക്കലാക്കി.

ചെരുപ്പുകടയിലടക്കം തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്തുവന്ന യുവാക്കള്‍ ഇതോടെ ആര്‍ഭാട ജീവിതമാണു നയിച്ചിരുന്നത്. തട്ടിച്ചെടുത്ത പണംകൊണ്ട് പ്രതികളില്‍ ഒരാളായ ആദിലിന്റെ പേരില്‍ കാറും സ്വന്തമാക്കി. തുടര്‍ന്നു ഗോവയിലും കൊടൈക്കനാലിലും പ്രതികള്‍ വിനോദത്തിനു പോയി. ഇതിനിടെ, അരലക്ഷം രൂപ കൂടി യുവതിയില്‍നിന്നു തട്ടാനുള്ള ശ്രമമാണു യുവാക്കളെ അകത്താക്കിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വലപ്പാട് എസ്എച്ച്ഒ ടി.കെ.ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കി. ഇതിനിടെ പണം ആവശ്യപ്പെട്ട നാലു യുവാക്കളെ പൊലീസ് യുവതിയുടെ വീടിനടുത്തു തന്ത്രപൂര്‍വം കാറില്‍ വിളിച്ചുവരുത്തി. യുവാക്കള്‍ നിര്‍ദേശിച്ച സ്ഥലത്ത് അമ്പതിനായിരം രൂപയുടെ ആകൃതിയില്‍ പത്രം മുറിച്ചു പൊതിഞ്ഞുവച്ചിരുന്നു. ഇതെടുത്തു രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പ്രത്യേക അന്വേഷണസംഘം പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

Related posts