ഇടുക്കി: കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിനു കാരണം ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് റിപ്പോർട്ട്.
ഏലപ്പാറ ചിന്നാര്‍ ഏറുമ്പടത്തിനു സമീപം ഇന്നു പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. അപകടത്തിൽ വാഹനമോടിച്ചിരുന്ന തിരുവനന്തപുരം കാരക്കോണം സ്വദേശി ജെറിന് ഏണസ്റ്റ് മരിച്ചിരുന്നു.
വാഹനത്തില്‍ അഞ്ചു യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജെറിന്റെ ഭാര്യ ദിവ്യ (29), നവ്യ (26) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ അജിന് (36) പീരുമേട് ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.
തിരുവനന്തപുരത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് വന്ന കാറാണ് 50 അടി കാഴ്ചയിലേയ്ക്ക് മറിഞ്ഞത്. നിയന്ത്രണം തെറ്റിയ കാര്‍ തലകീഴായി മറിഞ്ഞ ശേഷം നിറയെ വെള്ളമുണ്ടായിരുന്ന കൈതപ്പതാല്‍ തോട്ടില്‍ പതിക്കുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന ജെറിന് സീറ്റ് ബെല്‍റ്റിട്ടിരുന്നതിനാല്‍ പുറത്തിറങ്ങാനാവാതെ തോട്ടിലെ വെള്ളത്തില്‍ മുങ്ങിയതാണ് മരിക്കാന്‍ ഇടയായത്. പുറത്തെടുക്കുമ്പോള്‍ ജീവന് ഉണ്ടായിരുന്നെങ്കിലും പീരുമേട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
രാവിലെ പള്ളിയിലേയ്ക്ക് പോയവരാണ് കാര്‍ മറിയുന്നത് കണ്ടത്. പിന്നീട് നാട്ടുകാരും സമീപത്തെ കട്ടക്കളത്തില്‍ ജോലി ചെയ്യുന്ന അതര സംസ്ഥാന തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ചെങ്കുത്തായ പ്രദേശമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമായിരുന്നു. വിവരമറിഞ്ഞെത്തിയ ഉപ്പുതറ പോലീസാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
