ഒരു ബിരിയാണി കൊലപാതകം ! ബിരിയാണി കഴിച്ച ശേഷം പണം ചോദിച്ചപ്പോള്‍ നാലംഗസംഘം ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു

കോല്‍ക്കൊത്ത: ബിരിയാണിയുടെ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹോട്ടലുടമ വെടിയേറ്റു മരിച്ചു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലാണ് സംഭവം. ഒരു ബിരിയാണിക്ക് 190 രൂപ ഈടാക്കിയതാണ് അക്രമികളെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ബിരിയാണി കഴിച്ച ശേഷം ബില്ലടയ്ക്കാനെത്തിയപ്പോഴാണ് ഒരു ബിരിയാണിക്ക് 190 രൂപയാണെന്ന് ഹോട്ടല്‍ ഉടമ സഞ്ജയ് മോട്ടിലാല്‍ അറിയിക്കുന്നത്.

ഇതോടെ നാലംഗ സംഘം സംഘര്‍ഷത്തിനു തുടക്കമിടുകയായിരുന്നു. വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതികളിലൊരാളായ മുഹമ്മദ് ഫിറോസ് സഞ്ജയ്‌യുടെ നേര്‍ക്ക് വെടിവെക്കുകയായിരുന്നു.

വെടിയേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യ പ്രതി മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്തു. രാജ, മോഗ്രി, സല്‍മാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Related posts