ആദ്യമെത്തിയത് ചാനല്‍ സംഘത്തിനൊപ്പം, പിന്നീട് സ്ഥിരം സന്ദര്‍ശകയായി, ചാനല്‍ പുറത്തുവിട്ട ഫോണ്‍വിളികള്‍ പല ദിവസങ്ങളിലായി കൂട്ടിച്ചേര്‍ത്തത്, യുവതി ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തില്‍, ശശീന്ദ്രനെ കുടുങ്ങിയതിന്റെ അണിയറക്കഥ ഇങ്ങനെ

sasiസ്വന്തം ലേഖകന്‍

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഒരു പത്രസമ്മേളനത്തിനിടെയാണ് ആ യുവതി ആദ്യമായി മന്ത്രിയുമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇടയ്ക്കിടെ മന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങി സൗഹൃദം സ്ഥാപിച്ചു. പിന്നെ പതിയെ പതിയെ ഫോണ്‍വിളികളിലൂടെ മന്ത്രിയുടെ വീക്ക്‌നെസുകളില്‍ മനസിലാക്കി. പിണറായി മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന എ.കെ. ശശീന്ദ്രന്റെ വീഴ്ച്ചയ്ക്ക് വഴിതെളിച്ച യുവതിയെ തിരിച്ചറിഞ്ഞതോടെ ഹണി ട്രാപ്പിലേക്ക് നയിച്ച കാര്യങ്ങളും മറനീക്കി പുറത്തുവരികയാണ്.

മറ്റൊരു സ്വകാര്യ ചാനലില്‍ നിന്ന് അടുത്തിടെയാണ് ഈ യുവതി വാര്‍ത്ത പുറത്തുവിട്ട ചാനലിലെത്തിയത്. മുമ്പ് വിവാഹിതയായ ഇവര്‍ പിന്നീട് ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്ലാതെ വന്നതോടെ വേര്‍പിരിയുകയായിരുന്നു. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനടുത്തു നിന്നും കുറച്ചകലെ മാത്രമാണ് ഈ യുവതി താമസിക്കുന്നതും. ചാനലിന്റെ ഉദ്ഘാടനത്തിന് സംപ്രേക്ഷണം ചെയ്യേണ്ട ബ്രേക്കിംഗ് ന്യൂസിന്റെ ചുമതല ഏറ്റെടുത്താണ് ഇവര്‍ മന്ത്രിയുമായി അടുക്കുന്നതും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നതും.

കണ്ണൂരില്‍ നിന്നു നിവേദനം നല്‍കാന്‍ എത്തിയ വീട്ടമ്മയുമായാണു ശശീന്ദ്രന്‍ ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയത് എന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. എന്നാല്‍, ഇപ്പോള്‍ സംശയിക്കുന്ന യുവതി ഈയിടെ നിരന്തരം ഓഫീസില്‍ വരാറുണ്ടായിരുന്നെന്നു ശശീന്ദ്രന്റെ പഴ്‌സനല്‍ സ്റ്റാഫിലുള്ളവര്‍ സ്ഥിരീകരിച്ചിരുന്നു. ഒരു ദിവസത്തെ ഫോണ്‍ സംഭാഷണമല്ല പുറത്തു വന്നിരിക്കുന്നതെന്നും പല ദിവസങ്ങളിലെ സംഭാഷണം എഡിറ്റ് ചെയ്ത് ഒന്നാക്കുകയായിരുന്നുവെന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് ചാനല്‍ യുവതിയുടെ ശബ്ദം പുറത്തുവിടാത്തതും.

ഹണിട്രാപ്പാണെന്ന് മനസിലായതോടെ ഇവരുടെ വീടുള്‍പ്പടെ രഹസ്യന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ മന്ത്രിയെ വിളിക്കാനുപയോഗിച്ച ഫോണുള്‍പ്പടെ സ്വിച്ച് ഓഫാണ്. ഫേസ്ബുക്ക്് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തെങ്കിലും മാധ്യമപ്രവര്‍ത്തകരില്‍ പലര്‍ക്കും ഇവര്‍ സുപരിചിതയാണ്. അതുകൊണ്ട് തന്നെ ഇവരുടെ യഥാര്‍ഥ ഫോട്ടോ പലര്‍ക്കും ലഭിക്കുകയും ചെയ്തു. ഹണിട്രാപ്പ് തെളിഞ്ഞാല്‍ ഏതൊക്കെ വകുപ്പനുസരിച്ച് കേസെടുക്കാമെന്ന് നിയമോപദേശം അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പരാതി നല്‍കിയാല്‍ കേസെടുക്കുന്ന കാര്യം ഡിജിപി മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതേസമയം, സംഭവം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള നീക്കങ്ങളും തലസ്ഥാനത്ത് സജീവമാണ്.

Related posts