ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയ്ക്കും ഫ്രഞ്ചുകാരിയായ ഭാര്യയ്ക്കും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സാമ്പത്തിക നൊബേല്‍

സ്റ്റോക്ക്‌ഹോം: ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജി ഉള്‍പ്പടെ മൂന്ന് പേര്‍ 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. കോല്‍ക്കത്ത സ്വദേശിയായ അഭിജിത്ത് അമേരിക്കയില്‍ പ്രഫസറാണ്. അഭിജിത്തിന്റെ ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തര്‍ ഡുഫ്‌ലോ, അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മിഷേല്‍ ക്രീമര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടവര്‍. ആഗോള ദാരിദ്ര നിര്‍മാര്‍ജന പദ്ധതിക്കാണ് പുരസ്‌കാരം ലഭിച്ചത്.

1961-ല്‍ കോല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി സൗത്ത് പോയിന്റ് സ്‌കൂളിലും പ്രസിഡന്‍സി കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1983-ല്‍ ജെഎന്‍യുവില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1988-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി സ്വന്തമാക്കി.അഭിജിത്തിന്റെ കീഴിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്നു എസ്തര്‍. എ്ട്ടു വര്‍ഷമായി ഒരുമിച്ചു താമസിക്കുകയായിരുന്ന ഇരുവരും 2015ലാണ് വിവാഹിതരായത്. ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്.

അമര്‍ത്യ സെന്നിനു ശേഷം സാമ്പത്തിക നൊബേല്‍ ലഭിക്കുന്ന ഇന്ത്യക്കാരനാണ് അഭിജിത്. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ വനിതയാണ് അഭിജിത്തിന്റെ ഭാര്യ എസ്തര്‍ ഡുഫ്‌ലോ. 2009ല്‍ പുരസ്‌കാരം നേടിയ എലിനോര്‍ ഓസ്‌ട്രോമാണ് സാമ്പത്തിക ശാസ്ത്ര നൊബേല്‍ നേടുന്ന ആദ്യ വനിത.

Related posts