അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചു! വിവരങ്ങള്‍ ചോദിച്ചറിഞ്ഞത് മനശാസ്ത്രഞ്ജന്റെ സഹായത്തോടെ; അടുത്ത നടപടിയുടെ ഭാഗമായി അഭിനന്ദന്‍ അവധിയില്‍ പ്രവേശിക്കുന്നു

സംഘര്‍ഷ സമയത്ത് രാജ്യത്തിനുവേണ്ടി ധീരമായി പോരാടി, പാക് സൈന്യത്തിന്റെ പിടിയില്‍ പെട്ട്, പിന്നീട് രാജ്യത്തേയ്ക്ക് തിരിച്ചെത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയും മറ്റ് അന്വേഷണ ഏജന്‍സികളുമാണു വര്‍ധമാനില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

അടുത്തതായി ഏതാനും ആഴ്ചകള്‍ വര്‍ധമാന്‍ അവധിയില്‍ പ്രവേശിക്കും. തുടര്‍ന്ന് മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം എത്രനാളിനുള്ളില്‍ അഭിനന്ദന് യുദ്ധവിമാനം പറത്താനാകുമെന്നു റിപ്പോര്‍ട്ട് നല്‍കും.

വിമാനം തകര്‍ന്ന് പാരച്യൂട്ടില്‍ താഴെയിറങ്ങവേ പാക്കിസ്ഥാന്റെ പിടിയിലായ അഭിനനന്ദനെ മാര്‍ച്ച് ഒന്നിനാണു മോചിപ്പിച്ചത്. പാക്ക് തടവില്‍ മാനസിക പീഡനം നേരിടേണ്ടിവന്നെന്ന് അഭിനന്ദന്‍ ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നു.

‘ഡീബ്രീഫിങ്’ നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരാണ് അഭിനന്ദനില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പാക്ക് അധികൃതരോട് അഭിനന്ദന്‍ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം.

വിമാനം തകര്‍ന്നത് എങ്ങനെ?, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ?, പാക്ക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ, പാക്ക് കസ്റ്റഡിയില്‍ മര്‍ദിക്കപ്പെട്ടോ? തുടങ്ങിയ കാര്യങ്ങള്‍ അഭിനന്ദനോടു ചോദിച്ചറിഞ്ഞു. മനശാസ്ത്രഞ്ജന്റെ സഹായവും ഉപയോഗിച്ചാണ് ഡീബ്രീഫിംഗ് ചെയ്യുക.

Related posts