രാമങ്കരി: സാങ്കേതിക വിദ്യകളിൽ മാറ്റം വന്നതോടെ എസി റോഡിൽ വാഹനവുമായി ഇറങ്ങിയാൽ പിന്നെ തിരികെ വീട്ടിലെത്തുന്നതിന് മുന്പേ പിഴ അടയ്ക്കുവാനുള്ള ഓൺലൈൻ നോട്ടീസ് ഉടമകളുടെ മൊബൈൽ ഫോണിൽ അറിയിപ്പായെത്തും. ഇതോടെ പിഴ പേടിച്ച് റോഡിൽ വാഹനവുമായി ഇറങ്ങാനാകാത്ത സ്ഥിതിയെന്നും ഉടമകൾ.
പഴയതുപോലെ പോലീസിന് ഏതെങ്കിലും ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾ തടഞ്ഞു നിർത്തിയുള്ള പരിശോധനയുടെ ആവശ്യം വരുന്നില്ല. റോഡിലൂടെ കടന്നുപോകുന്പോൾ തന്നെ അവരുടെ വാഹനത്തിനുള്ളിലിരുന്ന് മൊബൈൽ ക്യാമറയിൽ ചെറിയൊര് ക്ലിക്ക് മാത്രം മതി. പിന്നെ ഈ ഫോട്ടോ അപ് ലോഡ് ചെയ്യേണ്ട താമസം പെറ്റി അടയ്ക്കുവാനുള്ള നോട്ടീസ് ഉടമയുടെ മൊബൈൽ ഫോണിലേക്ക് എത്തിയിരിക്കും.
കാറുമായി ഒന്ന് നിരത്തിലിറങ്ങിയാൽ പോലും സ്ഥിതിവ്യത്യസ്തമല്ലെന്നും ഇവർ പറയുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ അത്യാവശ്യമായിഒന്ന് ഒതുക്കി നിർത്തേണ്ടി വരികയോ അല്ലെങ്കിൽ പാർക്ക് ചെയ്യേണ്ടിവരികയോ ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടാൽ ഏറ്റവും കുറഞ്ഞത് 250 രൂപയെങ്കിലും പോക്കറ്റിൽ നിന്ന് ചോർന്നിരിക്കുമെന്നത് ഉറപ്പാണ്.
അടിക്കടിയുള്ള പെട്രോളിന്റെയും ഡീസലിന്റെയും വില വർധനവിന് പുറമെ അനധീകൃത പാർക്കിംഗ് എന്ന പേരിൽ പോലീസ് ചുമത്തുന്ന പിഴയും കൂടിയായതോടെ എസി റോഡിലുടെയുള്ള യാത്ര ജീവിതത്തിലെ തന്നെ ഒരു വെല്ലുവിളിയായ് മാറിയെന്നും ഇവർ പറയുന്നു.
എസി റോഡിൽ മാത്രം ഒരു ദിവസം നൂറ് കണക്കിന് ആളുകളാണ് ഇങ്ങനെയുള്ള നിസാര കാര്യത്തിന് പോലും പിഴയടയ്ക്കേണ്ടി വരുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരുവശവും ആറ് അടി വീതിയിൽ നടപ്പാത നിർമ്മിച്ചത് റോഡിന് മുന്പ് ഉണ്ടായിരുന്ന വീതി മൂന്നിൽ ഒന്ന് കുറയുന്നതിന് കാരണമായി. ഇതോടെ റോഡിലൊരിടത്തും സുരക്ഷിതമായി വാഹനം പാർക്ക് ചെയ്യാനുള്ള ഇടമില്ലാതായി.
ഡ്രൈവിംഗിനിടെ ആരെങ്കിലും അത്യാവശ്യമായി ഒന്ന് വാഹനം ബ്രേക്ക് ചെയ്യാനിടയായാൽ പോലും അത് വലിയ ട്രാഫിക് ബ്ലോക്കിനും അപകടങ്ങൾക്കും കാരണമാകും. ഇതൊഴിവാക്കാനെന്ന പേരിലാണ് പോലീസ് പലപ്പോഴും രഹസ്യമായി ദൃശ്യങ്ങൾ പകർത്താനും പിഴ ചുമത്താനും തയ്യാറാകുന്നത്.
