കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികള്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. വിചാരണ കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ നാളെ വിശദമായ വാദം കേള്‍ക്കുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ഇന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നത്.
ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ നല്കിയ ഇളവുകള്‍ റദ്ദ് ചെയ്യുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും രണ്ടാം പ്രതി ആന്റോ അഗസ്റ്റിനോടും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനോടും വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഹാജരാകാന്‍ കോടതി ഇളവ് നല്‍കിയിരുന്നു.
സെപ്റ്റംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് സ്റ്റേ ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജാരാകാനുള്ള അനുമതി റദ്ദ് ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നല്കി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് ഇന്ന് പ്രതികള്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്.
അതേസമയം, സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മരംമുറി കേസിലെ വിചാരണ നടക്കുന്നതിനാല്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന വാദം കോടതി തള്ളിയിരുന്നു.
വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലിസ് എടുത്ത കേസ്.
കമ്പനി ഉടമ എം.എം. അലിയാര് നല്കിയ പരാതിയിലാണ് 2021ല്‍ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നിരന്തരം ഹാജരാകാതിരുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
