അവര്‍ വീണ്ടും കണ്ടുമുട്ടി ! മെഡിക്കല്‍ ക്യാമ്പിലും താരം ഓണക്കോടി ഉടുത്ത അദിന്‍ തന്നെ; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിദ്യയെ അദിന്‍ വീണ്ടും കൈയ്യിലെടുത്തതിങ്ങനെ…

പത്തനംതിട്ട: ബിമ്മരം കോളനിയിലെ കമ്യൂണിറ്റി ഹാളില്‍ ഇന്നലെ നടന്നത് അപൂര്‍വമായൊരു പുനര്‍ സമാഗമമായിരുന്നു. മാതാപിതാക്കളോടൊപ്പം ഒന്നരമാസം പ്രായമുള്ള അദിനെത്തിയപ്പോള്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വിദ്യ ഓടിയെത്തി അവനെ ചേര്‍ത്തുപിടിച്ചു. സന്തോഷസൂചകമായി ചുറ്റും കയ്യടി നിറഞ്ഞു. കുഞ്ഞ് അദിന് സമ്മാനിക്കാനായി കൊണ്ടുവന്ന ഓണക്കോടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അവനെ അണിയിച്ചു. കമ്യൂണിറ്റി ഹാളിലെങ്ങും വിദ്യയുടെയും അദിന്റെയും ചിരി നിറഞ്ഞതോടെ കണ്ണു നിന്ന ആളുകളുടെയും മനസ്സു നിറഞ്ഞു.

കനത്തമഴയിലും ഉരുള്‍പൊട്ടലിലും ബിമ്മരം ആദിവാസി കോളനിയില്‍ ഒറ്റപ്പെടുകയും പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുകയും ചെയ്ത ഒന്നരമാസം പ്രായമുള്ള അദിന്‍ രണ്ടാഴ്ചയ്ക്കുശേഷമാണ് രക്ഷകരായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് വീണ്ടുമെത്തുന്നത്. മഴ അവസാനിച്ചതിനെത്തുടര്‍ന്നു വനംവകുപ്പിന്റെ കമ്മ്യൂണിറ്റി ഹാളില്‍നിന്ന് ബന്ധുവീട്ടിലേക്ക് അദിന്‍ മടങ്ങിയിരുന്നു. വനംവകുപ്പ്, പത്തനംതിട്ട കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തകര്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി എന്നിവര്‍ സംയുക്തമായി കോളനിയിലെ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കാനാണ് അദിനും കുടുംബവും വീണ്ടുമെത്തിയത്.

കേരളം പ്രളയത്തില്‍ മുങ്ങിയിരിക്കേ വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വിദ്യ നിറഞ്ഞ ചിരിയോടെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഒന്നര മാസം പ്രായമുള്ള കുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ക്യാമ്പില്‍ വിദ്യ കുഞ്ഞിനെ പരിചരിക്കുന്ന രംഗം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ രതീഷാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഉരുള്‍പൊട്ടലിനിടെ കിലോമീറ്ററുകള്‍ കാട്ടിലൂടെ നടന്നാണ് വീട് നഷ്ടപ്പെട്ട കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്. മഴ ഏറ്റവും ശക്തമായ പതിനഞ്ചാം തീയതിയായിരുന്നു പത്തനംതിട്ട റാന്നി റേഞ്ചിലുളള ബിമ്മരം കോളനിയില്‍ ഉരുള്‍പൊട്ടിയതായി വനംവകുപ്പിന് വിവരം ലഭിക്കുന്നത്.

രാജാംപാറ വനംവകുപ്പ് സ്റ്റേഷനില്‍നിന്നുള്ള ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ രതീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഡെയ്‌സി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ നിഥിന്‍, സബ്‌ന, വിദ്യ, ഡ്രൈവര്‍ ഫിറോസ് എന്നിവരാണ് 15 കിലോമീറ്ററോളം അകലെയുള്ള കോളനിയിലേക്ക് പുറപ്പെട്ടത്. ആഹാരമോ വസ്ത്രങ്ങളോ മരുന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന ആദിവാസി കുടുംബങ്ങളുടെ ഇടയില്‍നിന്നാണ് അദിനെയും കുടുംബത്തെയും വനംവകുപ്പ് കണ്ടെടുക്കുന്നതും എല്ലാവരെയും കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റുന്നതും. ഷിജു-ദിവ്യ ദമ്പതികളുടെ മകനാണ് അദിന്‍. ഇരുന്നൂറോളം ആളുകള്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.

Related posts