കളളവുമില്ല ചതിയുമില്ല, എള്ളോളമില്ല സ്വജനപക്ഷപാതം; ജനറല്‍ മാനേജരാകാന്‍ എംബിഎ അല്ല വേണ്ടത് ജനപിന്തുണയും പ്രതിബദ്ധതയുമാണ്; ബന്ധു നിയമന വിവാദത്തില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍

മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ ജലീലിനെ ട്രോളിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരെ നിയമിച്ചതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ല. ജനറല്‍ മാനേജറാകാന്‍ ജനപിന്തുണയും പ്രതിബദ്ധതയുമാണ് വേണ്ടത്. മന്ത്രിയുടെ ബന്ധുവായത് അയോഗ്യതയല്ല, അധിക യോഗ്യതയാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അഡ്വ. ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ഗുജറാത്ത് ഫണ്ടു പിരിവില്‍ അഴിമതി ആരോപിച്ചു മുസ്ലിംലീഗ് വിട്ടയാളാണ് ജനാബ് കെടി ജലീല്‍. പിന്നീട് അദ്ദേഹം മാര്‍ക്‌സിസ്റ്റ് സഹയാത്രികനും ജനനായകന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനുമായി. കുറ്റിപ്പുറത്തെ ചെമ്മണ്ണില്‍ ചെങ്കൊടി പാറിച്ച് നിയമസഭാംഗമായി. പിന്നീട് മന്ത്രിയായി. അഴിമതിയില്ല, ധൂര്‍ത്തില്ല. കളളവുമില്ല ചതിയുമില്ല, എള്ളോളമില്ല സ്വജനപക്ഷപാതം. സംശുദ്ധമായ പ്രതിച്ഛായ, സുതാര്യ സുന്ദരമായ ഭരണം.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരെ നിയമിച്ചതിലുമില്ല അഴിമതി.

കഴിവും കാര്യപ്രാപ്തിയും പ്രതിബദ്ധതയുമുളള ഒരാളെയും ഓപ്പണ്‍ മാര്‍ക്കറ്റില്‍ കിട്ടാതെ, സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് അദീബിനെ ഡെപ്യൂട്ടേഷനില്‍ കൊണ്ടുവന്നതാണ്. അതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ല.ജനറല്‍ മാനേജര്‍ക്ക് എംബിഎ വേണം എന്ന് നിഷ്‌കര്‍ഷിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. ഈ സര്‍ക്കാരിനും മന്ത്രിക്കും അത് ബാധകമല്ല. ജനറല്‍ മാനേജറാകാന്‍ ജനപിന്തുണയും പ്രതിബദ്ധതയുമാണ് വേണ്ടത്. മന്ത്രിയുടെ ബന്ധുവായത് അയോഗ്യതയല്ല, അധിക യോഗ്യതയാണ്. ബന്ധുനിയമന വിവാദം ഉയര്‍ന്ന ഉടനെ രാജിവെക്കാന്‍ ജയരാജനല്ല ജലീല്‍. അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമാണ്. രാജിവെക്കില്ല.

Related posts