ആഫ്രിക്കയിലെ താൻസാനിയയിലുള്ള നാട്രോൺ തടാകത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതൊരു ആൽക്കലെൻ തടാകമായതിനാൽ ജീവികൾക്ക് ഇവിടെ വസിക്കാൻ നന്നേ പ്രയാസമാണ്. ഈതടാകത്തിൽ മുങ്ങുന്ന ജീവികൾക്ക് പൊള്ളൽ ഏൽക്കുമെന്നാണ് റിപ്പോർട്ട്.
എന്നാൽ ഫ്ളമിംഗോ പക്ഷികൾ ഈ തടാകത്തിന് സമീപത്തും സിലോപ്പിയകൾ ഈ തടാകത്തിലെ ജലത്തിലും ജീവിക്കുന്നു. തടാകത്തിന്റെ തീവ്രമായ രാസഘടന ജലത്തിന്റെ ഉയർന്ന താപനില എന്നിവയെ ചെറുക്കാനുള്ള ശാരീരിക സംവിധാനങ്ങൾ ഇവയ്ക്കുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
തടാകത്തിലെ ജലത്തിൽ സോഡിയം, കാർബണേറ്റ് രാസവസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. സോഡിയം കാർബണേറ്റിന്റെ മറ്റൊരു പേരായ നാട്രോണിൽ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചിരിക്കുന്നത്.
നാട്രോൺ തടാകത്തിൽ വീഴുന്ന ജീവികൾ കാലാന്തരത്തിൽ ജലവുമായി സമ്പർക്കത്തിലേര്‍പ്പെട്ട് ജീർണിച്ച് ഇല്ലാതാകുന്നതിന് പകരം ഉപ്പുകൽ ശില പോലെയായി മാറും. കാൽസിഫിക്കേഷൻ എന്നാണ് ഈ പ്രക്രിയയ്ക്ക് പറയപ്പെടുന്നത്. ചില തദ്ദേശീയ ആഫ്രിക്കന്‍ ഗോത്രങ്ങളുടെ ആരാധനാ സ്ഥലം കൂടിയാണ് ഈ പ്രദേശം.