‘ട്രോളുകളു’ടെ പിന്നില്‍ യാതൊരു പണിയുമില്ലാത്തവര്‍; ആരിതൊക്കെ ശ്രദ്ധിക്കുന്നു; ട്രോളുകളെക്കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനത്തിനു പറയാനുള്ളത്…

പത്തനംതിട്ട: മറ്റൊരു പണിയുമില്ലാത്ത മലയാളികളാണ് സമൂഹമാധ്യമങ്ങളിലൂടെ പരിഹാസങ്ങള്‍(ട്രോള്‍) പടച്ചു വിടുന്നതെന്നും ആരിതൊക്കെ ശ്രദ്ധിക്കുന്നുവെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എല്ലാവരും പങ്കു വച്ചു ജീവിക്കുക എന്ന മോദിയുടെ ആശയം രാജ്യവ്യാപകമായി ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, ഞാനും എന്റെ പിള്ളേരും എന്നതാണു മലയാളിയുടെ ചിന്ത അതിനപ്പുറം ഒരു ലോകം അവര്‍ക്കില്ല. കാശുള്ളവര്‍ പാവപ്പെട്ടവരെക്കുറിച്ചു കൂടി ചിന്തിക്കണം. 67% പേര്‍ക്കു കക്കൂസ് ഇല്ല എന്നു പറയുന്നത് എന്തൊരു നാണക്കേടാണ്.

ഒരു ശതമാനം പേര്‍ മാത്രമാണു നേരത്തെ നികുതി കൊടുത്തിരുന്നത്. നമ്മള്‍ അത്ര മാന്യന്മാരൊന്നുമല്ല. തട്ടിപ്പും വെട്ടിപ്പും ആണു നടത്തിക്കൊണ്ടിരുന്നത്. അതിനു തടയിടുമ്പോള്‍ എതിര്‍പ്പുണ്ടാവും. സാമ്പത്തികമാന്ദ്യം ഉണ്ടാവാം. ഏതൊരു വിപ്ലവകാരമായ മാറ്റം വരുമ്പോഴും ഇത്തരത്തിലുള്ള ചെറിയ കടമ്പകള്‍ സ്വാഭാവികമാണ്. കണ്ണന്താനത്തിനു വട്ടാണെന്നു പറഞ്ഞാലും മോദിയുടെ സ്വപ്നങ്ങളെക്കുറിച്ചു ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും. കക്കൂസ് ഇല്ലാത്തതിനെപ്പറ്റി, പാവപ്പെട്ടവര്‍ക്കു കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റാത്തതിനെപ്പറ്റി ഒക്കെ പറയും. ആളുകള്‍ പരിഹസിക്കട്ടെ. എനിക്കിതൊക്കെ തമാശയാണ്. ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ. സമൂഹമാധ്യമങ്ങളില്‍ രാവിലെ മുതല്‍ തുടങ്ങുകയാണ് ചിലര്‍. എല്ലാവരും അത്തരക്കാരാണെന്നല്ല പറയുന്നത്. പെട്രോള്‍ വിലവര്‍ധന പാവപ്പെട്ടവരെക്കൂടി ബാധിക്കുമെന്ന വാദത്തിന് ന്യായമില്ലയെന്നും കണ്ണന്താനം പറഞ്ഞു. 3.3% മാത്രമാണ് ഇന്ത്യയിലെ വില വര്‍ധന. ലോകത്തു പെട്രോള്‍ വിലക്കയറ്റം ഏറ്റവും കുറഞ്ഞ രാജ്യം ഇന്ത്യയാണെന്നും കണ്ണന്താനം പറഞ്ഞു.

Related posts