താങ്കള്‍ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന ഈ കുട്ടികളെക്കുറിച്ച് താങ്കള്‍ക്കെന്തെങ്കിലും അറിയാമോ! തന്റെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂടിയായിരുന്ന കുട്ടികളെക്കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി പറയുന്നതിങ്ങനെ

പ്രളയം ബാധിച്ച കേരളത്തിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പങ്കുവച്ച ചിത്രങ്ങള്‍ ട്രോളന്മാരുടെ ആക്രമണത്തിന് വിധേയമായിരുന്നു. എന്നാല്‍ അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു ഫോട്ടോയിലെ രണ്ട് വ്യക്തികളെക്കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പങ്കുവച്ച ഫോട്ടോയിലെ രണ്ടു കുട്ടികള്‍ എഴുത്തുകാരി ശാരദക്കുട്ടിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ജന്മനാ അന്ധരായ ബിനുവിനെയും ബിന്‍സിയെയും ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന കണ്ണന്താനത്തിന് അവരെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്നു ചോദിച്ചുകൊണ്ടുള്ള ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂടിയായ വിദ്യാര്‍ത്ഥികളെക്കുറിച്ചാണ് ശാരദക്കുട്ടി വിവരിച്ചിരിക്കുന്നത്. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ അല്‍ഫോന്‍സ് കണ്ണന്താനം,

താങ്കള്‍ തോളില്‍ കയ്യിട്ടു നില്‍ക്കുമ്പോള്‍ ചിരിക്കുന്ന ഈ കുട്ടികളെ കുറിച്ച് താങ്കള്‍ക്കെന്തെങ്കിലും അറിയുമോ? ഫോട്ടോക്ക് ശേഷം താങ്കള്‍ അവരെ ഓര്‍ക്കാനിടയില്ല. ഞാന്‍ പറയാം. അവര്‍ ബിനുവും ബിന്‍സിയും എന്റെ കുട്ടികളാണ്. അവര്‍ക്ക് ചിരിക്കാനേ അറിയൂ..ഇരട്ടകളാണ്..ജന്മനാ അന്ധരാണ്. അമ്മക്കും കണ്ണിനു കാഴ്ചയില്ല.

മൂന്നു വര്‍ഷവും എന്റെ ക്ലാസിലെ മുന്‍നിര ബഞ്ചിലിരുന്നു പഠിച്ചവര്‍. വലിയ സ്വപ്നങ്ങള്‍ ഉള്ളവര്‍. ആരോഗ്യമില്ലായ്മ മൂലം അഛനു വലിയ തൊഴിലുകള്‍ ചെയ്യാന്‍ കഴിയില്ല. അന്ധരായ മറ്റു മൂന്നു പേര്‍ അദ്ദേഹത്തെ ആശ്രയിച്ചാണ് കഴിയുന്നത്. അങ്ങേക്ക് സഹായിക്കാന്‍ കഴിയും ഇവരെ..

കണ്ണില്ലെങ്കിലും നല്ല ഗ്രഹണ ശേഷിയാണിവര്‍ക്ക്. ക്ലാസിനു മുന്നിലെ വരാന്തയിലൂടെ ഞാന്‍ നടന്നു പോയാല്‍ ഉടനെ ശാരി ടീച്ചറേ എന്നു വിളിക്കും. ഓടി വന്നു കൈയ്യില്‍ പിടിക്കും. ടീച്ചറുടെ നടപ്പിന്റെ ശബ്ദം തിരിച്ചറിയാമെന്നു പറയും. ഒരിക്കല്‍ ചെങ്ങന്നുരിലെ പച്ചക്കറിച്ചന്തയില്‍ ഞാന്‍ സാധനം വാങ്ങുകയാണ്.

പിന്നില്‍ നിന്ന് ‘അച്ഛാ ഞങ്ങടെ ശാരി ടീച്ചറുടെ ശബ്ദം കേള്‍ക്കുന്നു’ എന്ന് പറഞ്ഞ് ഞാന്‍ നിന്ന കൃത്യസ്ഥലത്ത് അച്ഛനെയും കൂട്ടി എത്തി ബിനുവും ബിന്‍സിയും. കണ്ടാല്‍ പിന്നെ കയ്യില്‍ നിന്നു വിടാത്ത കുട്ടികള്‍.

തൊഴിലവസരങ്ങള്‍ കുട്ടികള്‍ അറിയാന്‍ വേണ്ടി ഞാന്‍ ക്ലാസില്‍ തൊഴില്‍വാര്‍ത്തകള്‍ കുട്ടികളെ കൊണ്ടു വായിപ്പിക്കുമായിരുന്നു. ബിനുവും ബിന്‍സിയും രാവിലത്തെ ആകാശവാണി തൊഴില്‍വാര്‍ത്ത കേട്ടിട്ട് ഓര്‍മ്മയില്‍ നിന്ന് അത് ക്ലാസില്‍ മുന്‍പില്‍ വന്നു നിന്ന് പറഞ്ഞ് ആ പരിപാടിയില്‍ പങ്കാളികളാകുമായിരുന്നു..

അവര്‍ക്കു വേണ്ടി ക്ലാസില്‍ മൊബൈല്‍ ഫോണ്‍ റെക്കോഡര്‍ ഓണ്‍ ചെയ്തു വെച്ചാണ് ക്ലാസുകള്‍ എടുത്തിരുന്നത്. പരീക്ഷക്കു പോകുന്നതിനു മുന്‍പ് ടീച്ചറുടെ ശബ്ദം നേരിട്ടു കേട്ട് ക്ലാസില്‍ പോകാനുള്ള ഭാഗ്യം ഞങ്ങള്‍ക്കേയുള്ളു എന്ന് എപ്പോഴും ചിരിക്കുന്ന ഈ കുട്ടികള്‍ പറയുമായിരുന്നു.

ഡിഗ്രി പ0നം പൂര്‍ത്തിയാക്കി പോയിട്ടും അവര്‍ നിരന്തര ബന്ധം സൂക്ഷിച്ചിരുന്നു. ഞങ്ങളുടെ കോളേജിലെ നല്ലവരായ കുട്ടുകാരുടെയും അധ്യാപകരുടെയും പള്ളിയുടെയും സ്നേഹവും കരുതലുമായിരുന്നു അവരുടെ സമ്പത്തും കാഴ്ചയും. പല കോഴ്സുകള്‍ക്കും ചേരുന്നതിനെക്കുറിച്ച് ആലോചനകള്‍ അവരെന്നോടു പറയുമായിരുന്നു.ഇപ്പോഴും ഫോണെടുത്താല്‍ അധ്യാപകരുടെയും കൂട്ടുകാരുടെയും ശബ്ദം അവര്‍ തിരിച്ചറിയും.

പ്രിയ ബിനു, ബിന്‍സി… ഞാന്‍ നിങ്ങളുടെ ശാരി ടീച്ചറാണ്.. ആരെങ്കിലും ഇത് വായിച്ചു കേള്‍പ്പിക്കും നിങ്ങളെ. ചെങ്ങന്നൂരിലെ വെള്ളപ്പൊക്കമെന്നു കേട്ടപ്പോള്‍ ആദ്യം ഞാനോര്‍ത്തത് നിങ്ങളുടെ കുടുംബത്തെയാണ്. ഫോണില്‍ ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. ഇപ്പോഴും ആ നമ്പര്‍ നിലവിലില്ല എന്നു കേട്ടിട്ടാണ് ഈ പോസ്റ്റിടുന്നത്. നിങ്ങള്‍ എവിടെയാണെന്നറിയില്ലായിരുന്നു..

ഇന്ന് കേന്ദ്രമന്ത്രി നിങ്ങളുടെ തോളില്‍ കയ്യിട്ട് ഫോട്ടോയെടുക്കുമ്പോള്‍ ഞാനാശ്വസിച്ചത് നിങ്ങളെ കണ്ടിട്ടാണ്. നിങ്ങള്‍ കണ്ടിരുന്ന ജീവിത സ്വപ്നങ്ങള്‍ എനിക്കറിയാം. ഒരു തൊഴില്‍ കിട്ടിയാല്‍ അഛന് സഹായമാകുമെന്നും അമ്മക്ക് മരുന്നു വാങ്ങാന്‍ മറ്റാരെയും ആശ്രയിക്കാതെ കഴിയാമായിരുന്നുവെന്നും എന്തെല്ലാം സഹായങ്ങള്‍ ചുറ്റുമുള്ളപ്പോഴും നിങ്ങള്‍ പറയുമായിരുന്നു. നിങ്ങളുടെ മുഖത്തെ ആ ചിരി പ്രളയത്തിനും മായ്ക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്ന അഭിമാനത്തില്‍ നിങ്ങളുടെ ശാരിടീച്ചര്‍ കരയുകയാണ്…

വലിയ നല്ല മനസ്സുള്ള രണ്ടു കുട്ടികളുടെ കൂടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് എന്ന് മന്ത്രി അറിയുന്നുണ്ടാവില്ല. അതാണിങ്ങനെ ഒരു പോസ്റ്റ്. അവര്‍ ചിരിക്കുകയേയുള്ളു. ഈ അവസരത്തെ ഞാനൊന്നു മുതലെടുക്കുകയാണ്.. നേതാക്കള്‍ക്കു കഴിയുമെങ്കില്‍ ഈ കുട്ടികളുടെ ജീവിതത്തില്‍ വെളിച്ചമാകൂ.. ഏതു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കും അതിനാകും. ഈ കുട്ടികള്‍ അവരുടെ ആവശ്യങ്ങള്‍ ആരോടും പറയില്ല.

ഇത്തരം സഹായമാവശ്യമുള്ളവര്‍ ധാരാളമുണ്ടാകാം.. പക്ഷേ ഇപ്പോള്‍ ഇവര്‍ ഇവരുടെ മുഴുവന്‍ അനുഭവങ്ങളുമായി മുന്നിലുണ്ടല്ലോ. ഇത്രയും പറയാന്‍ ഈ ഫോട്ടോ സഹായകമായല്ലോ. അവര്‍ സുരക്ഷിതരെന്ന് അറിയാന്‍ എനിക്ക് കഴിഞ്ഞല്ലോ…

നിങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാവുന്ന സഹായം ഇവര്‍ക്കൊരു ജീവിതമാര്‍ഗമുണ്ടാക്കി കൊടുക്കുക എന്നതാണ്. മൂന്നു വര്‍ഷം എന്റെ കൂടെ എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ഭാഗമായി ഒരുമിച്ചുണ്ടായിരുന്ന ബിനുവിന്റെയും ബിന്‍സിയുടെയും സ്വഭാവത്തിന്, അധ്വാനശേഷിക്ക് ഞാന്‍ ഗ്യാരണ്ടി..

Related posts