ഭാര്യയും മാതാപിതാക്കളും ദാരിദ്ര്യത്തിൽ; ആസാമിൽ നിന്ന് വിയ്യൂരിലെത്തി തന്നെ കാണാൻ പ്രയാസം; ജയില്‍ മാറ്റത്തിനുളള അമീറുളിന്‍റെ അപേക്ഷ  സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.

ജസ്റ്റീസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഭാര്യയും മാതാപിതാക്കളും ആസമിലാണുള്ളതെന്നും അവര്‍ ദാരിദ്ര്യത്തിലായതിനാല്‍ വിയ്യൂര്‍ ജയിലിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

സുപ്രീം കോടതി അഭിഭാഷകനായ ശ്രീറാം പാറക്കാട്ട് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തതിട്ടുള്ളത്. ജയില്‍ മാറ്റത്തിനായി അമീറുള്‍ നേരത്തെ ആസാം ഗവര്‍ണറെ സമീപിച്ചിരുന്നെങ്കിലും കേരളത്തിന്‍റെ അധികാര പരിധിയില്‍ വരുന്ന കാര്യമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ഈ ആവശ്യം തള്ളിയിരുന്നു.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്.

ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നിലവില്‍ വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം. വധശിക്ഷയ്ക്കെതിരേ പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment