നീണ്ട 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ ബച്ചന്‍ ദമ്പതികള്‍ ഒരുങ്ങുന്നതായി സൂചന; വേര്‍പിരിയല്‍ വാര്‍ത്ത പുറത്തുവിട്ടത് അമര്‍സിംഗ്

jjjjഅമിതാഭ് ബച്ചന്റെ കുടുംബത്തില്‍ ആരെങ്കിലും ഒന്നുറക്കെ തുമ്മിയാല്‍ പോലും അത് വാര്‍ത്തയാകും.എന്നിരുന്നാലും കഴിഞ്ഞ കുറേ നാളുകളായി ബച്ചന്‍ കുടുംബത്തില്‍ എന്തോ കിടന്നു പുകയുന്നുണ്ടെന്നാണ് ഒട്ടുമിക്ക ആളുകളുടെയും അഭിപ്രായം. ബിഗ്ബിയുടെ ഭാര്യയായ ജയാബച്ചനും മരുമകള്‍ ഐശ്വര്യാറായിയും തമ്മില്‍ പിണക്കത്തിലാണെന്നും ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുന്നതു പതിവാണെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഒടുവില്‍ ഐശ്വര്യ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നുവരെ വാര്‍ത്തവന്നു.എന്നാല്‍ അത്തരമൊരു സംഗതി തങ്ങളാരും അറിഞ്ഞില്ലെന്നായിരുന്നു അമിതാഭും അഭിഷേകും  പ്രതികരിച്ചത്. കരണ്‍ ജോഹര്‍ ചിത്രമായ യേ ദില്‍ഹേ മുശ്കിലില്‍ രണ്‍ബീര്‍ കപൂറുമായി ഐശ്വര്യ ഇഴുകി അഭിനയിച്ചത് ബിഗ്ബിയെ പ്രകോപിതനാക്കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ കാര്യങ്ങള്‍ വേറെ വഴിയിലാണ് കൊണ്ടെത്തിക്കുന്നത്. ബച്ചന്റെ പഴയ സുഹൃത്തും രാഷ്ട്രീയനേതാവുമായ അമര്‍സിംഗാണ് ഞെട്ടിപ്പിക്കുന്ന ആ വിവരങ്ങള്‍ പുറത്തുവിട്ടത്.

അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും നീണ്ട 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ പോകുന്നുവെന്നു പറഞ്ഞാണ് അമര്‍സിംഗ് വെടിപൊട്ടിച്ചത്. രണ്ടു പേരും ഇപ്പോള്‍ ജനക്, പ്രതീക്ഷ എന്നീ രണ്ടു ബംഗ്ലാവുകളിലായാണ് താമസിക്കുന്നതെന്നും അമര്‍സിംഗ് വെളിപ്പെടുത്തി. അമിതാഭിന്റെ പഴയ സുഹൃത്തും ബിസിനസ് പാര്‍ട്‌നറുമായിരുന്ന അമര്‍സിംഗിന്റെ വെളിപ്പെടുത്തല്‍  അങ്ങനെ തള്ളിക്കളയാനാവില്ലെന്നാണ് ബോളിവുഡില്‍ അടക്കെയുള്ള സംസാരം. എന്നാല്‍ അമിതാഭും ജയയും പിരിയുന്നതിനു പിന്നില്‍ താനാണെന്ന ആരോപണങ്ങള്‍ അമര്‍സിംഗ് തള്ളി. ഐശ്വര്യയുമായുള്ള മാനസിക അകല്‍ച്ചയാണ് ജയയെ വീടുമാറാന്‍ പ്രേരിപ്പിച്ചതെന്നാണ് അമര്‍സിംഗ് പറഞ്ഞത്.

മുമ്പ് അമര്‍സിംഗുമായി കടുത്ത സൗഹൃദത്തിലായിരുന്ന അമിതാഭ് ഇടക്കാലത്താണ് അകലുന്നത്. അമര്‍സിംഗ് സമാജ് വാദി പാര്‍ട്ടിവിട്ട് പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ജയാ ബച്ചനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അമിതാഭ് ബച്ചന്‍ അതിനെ എതിര്‍ത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. രാജ്യത്തുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും തന്നെയാണ് ഇപ്പോള്‍ പഴിക്കുന്നതെന്നും അമര്‍സിംഗ് പറഞ്ഞു. അംബാനിമാര്‍ തമ്മിലുണ്ടായ പ്രശ്‌നത്തിനും കാരണക്കാരന്‍ താനായിരുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചുവെന്നും അമര്‍സിംഗ് പറയുന്നു. അമര്‍സിംഗിന്റെ ഈ വെളിപ്പെടുത്തലിനോട് ബച്ചന്‍ ദമ്പതികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാം.

Related posts